കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പ്രാദേശിക ടൂർണമെൻറായ അമീർ കപ്പ് ഫുട്ബാളിൽ ഖാദിസിയ, കുവൈത്ത് എസ്.സി, അൽ നസ്ർ, കസ്മ, ഖൈത്താൻ, ബുർഗാൻ, ജഹ്റ ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറി. നിലവിലെ ജേതാക്കൾ എന്ന നിലയിൽ അൽ അറബി നേരിട്ട് ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ആദ്യ റൗണ്ടിൽ അട്ടിമറികൾ ഒന്നും ഉണ്ടായില്ല. ഫഹാഹീലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപിച്ച് ഖൈത്താൻ മുന്നേറിയപ്പോൾ ഖാദിസിയ ഏകപക്ഷീയമായ ഒരു ഗോളിന് തദാമുനെ തോൽപിച്ചു. കുവൈത്ത് സ്പോർട്സ് ക്ലബ് ഒരു ഗോളിന് അൽ സാഹിലിനെ കീഴടക്കി.
യർമൂഖിനെതിരെ രണ്ടു ഗോളിന് വിജയിക്കാൻ അൽ നസ്റിന് കഴിഞ്ഞു. സാൽമിയയുടെ ഒരുഗോളിന് രണ്ടു ഗോൾ ആയിരുന്നു കസ്മയുടെ മറുപടി. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ തോറ്റാൽ പുറത്താകുമെന്ന നിലയിൽ സൂക്ഷ്മതയോടെയാണ് ടീമുകൾ പന്തുതട്ടിയത്. കിരീട സാധ്യത കൽപിച്ചിരുന്ന കുവൈത്ത് സ്പോർട്സ് ക്ലബ്, ഖാദിസിയ ടീമുകളും രണ്ടാം നിരയിലെ പ്രമുഖ ടീമുകളും ജയിച്ചുകയറി. കഴിഞ്ഞവർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കണം. മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ട്. കുവൈത്ത് സ്പോർട്സ് ക്ലബിനായിരുന്നു കഴിഞ്ഞതവണ രണ്ടാംസ്ഥാനം. 1961 -1962 സീസണിലാണ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ആരംഭിച്ചത്. ഖാദിസിയ, അൽ അറബി ടീമുകൾ 16 തവണ ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 14 തവണ കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.