കുവൈത്ത് സിറ്റി: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർഇന്ത്യ എകസ്പ്രസ്. വ്യാഴാഴ്ച കുവൈത്ത്-കോഴിക്കോട് സർവിസ് റദ്ദാക്കി. ഉച്ചക്ക് 12.55 ന് കുവൈത്തിൽ നിന്ന് പുറപ്പെട്ടു രാത്രി 8:25ന് കോഴിക്കോട് എത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. ഈ വിമാനത്തിലെ യാത്രക്കാരെ കൊച്ചി, കണ്ണൂർ വിമാനങ്ങളിലായി കയറ്റിവിട്ടു. സാങ്കേതിക തകരാറാണ് വിമാന സർവിസ് റദ്ദാക്കാൻ കാരണം.
വെള്ളിയാഴ്ച കോഴിക്കോട്-കുവൈത്ത് സർവിസ് ഉണ്ടാകില്ല. യാത്രക്കാർക്ക് ഒരാഴ്ചക്കകം മറ്റു ദിവസങ്ങളിലേക്ക് ടിക്കറ്റ് മാറ്റാനും അല്ലെങ്കിൽ പൂർണ്ണ റീഫണ്ടും ലഭിക്കും.
അടുത്തിടെയായി എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസിൽ താളപ്പിഴകൾ വ്യാപകമാണ്. നിരവധി സർവിസുകൾ അടുത്തിടെ വൈകിയിട്ടുണ്ട്. ഇതിനിടെയാണ് വ്യാഴാഴ്ചയിലെ വിമാനം റദ്ദാക്കിയത്. അതേസമയം, ഒക്ടോബർ മുതൽ ഡിസംബർ വരെ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് താൽക്കാലികമായി നിർത്തലാക്കുമെന്നാണ് വിവരം.
വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഈ മാസങ്ങളിൽ കുവൈത്തിൽ നിന്നും തിരിച്ചുമുള്ള സർവിസുകളിൽ മാറ്റം ഉള്ളതായാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന സൂചന. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.