കുവൈത്ത് സിറ്റി: വാഹനം വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമത്തിൽ പരസ്യം നൽകി. ഇതു കണ്ട് സമീപിച്ച സ്ത്രീയിൽ നിന്ന് 5,400 ദീനാറും വാങ്ങി. എന്നാൽ വാഹനവും നൽകിയില്ല പണവും നൽകിയില്ല. ഷാബ് പൊലീസ് സ്റ്റേഷനിൽ സ്ത്രീ നൽകിയ പരാതിയെ തുടർന്ന് വിശ്വാസ വഞ്ചനക്ക് പ്രതിയെ അറസ്റ്റു ചെയ്തു.
സോഷ്യൽ മീഡിയയിൽ ഒരു വാഹനത്തിന്റെ പരസ്യം കണ്ട സ്ത്രീ വിൽപനക്കാരനെ ബന്ധപ്പെടുകയും വാഹനം പരിശോധിച്ച് വാങ്ങാൻ സമ്മതിച്ച ശേഷം 5,400 ദീനാർ നൽകുകയുമായിരുന്നു. വിൽപനക്കാരൻ അയച്ച ബാങ്ക് ലിങ്ക് വഴിയാണ് തുക ട്രാൻസ്ഫർ ചെയ്തത്.
ഇടപാട് കഴിഞ്ഞയുടനെ വാഹനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വിൽപനക്കാരൻ കാളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുന്നത് നിർത്തുകയും ചെയ്തു. വീണ്ടും അയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഫോണിലും വാട്സ്ആപ്പിലും ബ്ലോക്ക് ചെയ്തതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ കാർ വിൽക്കുന്നതിനായി പരാതിക്കാരനിൽ നിന്ന് പണം സ്വീകരിച്ചതായി സമ്മതിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുക തിരികെ നൽകാനോ വിൽപന പൂർത്തിയാക്കാനോ കഴിഞ്ഞില്ലെന്നും സമ്മതിച്ചു. ഇയാൾക്കെതിരെ വഞ്ചന കുറ്റങ്ങൾ ചുമത്തി നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.