കുവൈത്ത് സിറ്റി: രാജ്യത്ത് രാഷ്ട്രീയ– സുരക്ഷാ മേഖലകളിൽ വൻ കോളിളക്കം സൃഷ്ടിച്ച അബ്ദലി ചാരകേസ് പ്രതികളിൽ 12 പേർ പിടിയിലായി. അവശേഷിക്കുന്ന രണ്ടുപേർക്കുവേണ്ടിയുള്ള അന്വേഷണം അധികൃതർ ഉൗർജിതമാക്കി. കുവൈത്ത് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇവരെ പിടികൂടിയ വിവരം ശനിയാഴ്ച ഉച്ചയോടെയാണ് അധികൃതർ പുറത്തുവിട്ടത്.
കുവൈത്ത് പൗരന്മാരായ മുഹമ്മദ് ജഅ്ഫർ അബ്ബാസ് ഹാജി, മുഹമ്മദ് ഹസൻ, അബ്ദുൽ ജലീൽ അൽ ഹുസൈനി, മഹ്ദി മുഹമ്മദ്, സയ്യിദ് അലി അൽ മൂസവി, ജഅ്ഫർ ഹൈദർ ഹസൻ കമാൽ, യൂസുഫ് ഹസൻ ശഅ്ബാൻ ഗദൻഫരി, ഹുസൈൻ ജംഅ മുഹമ്മദ് അൽ ബാദിർ, ഹസൻ അഹ്മദ് അബ്ദുല്ല അൽ അത്താർ, അബ്ബാസ് ഈസ അബ്ദുല്ല അൽ മൂസവി, ഈസ ജാബിർ അബ്ദുല്ല അൽ ബാഖിർ, ബാസിൽ ഹുസൈൻ അലി അൽ ദശ്തി, ഹസൻ അലി ഹസൻ ജമാൽ, അലി അബ്ദുൽ കരീം ഇസ്മായിൽ അബ്ദുറഹീം എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നുമുതൽ ഒമ്പതുവരെ പ്രതികളെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചവരാണ്. അവസാനത്തെ മൂന്നു പ്രതികളെ അഞ്ചു വർഷം തടവിലിടാനാണ് വിധി. അതിനിടെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽപോയ പ്രതികളിൽ ഭൂരിഭാഗത്തെയും പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥരെ അധികൃതർ അഭിനന്ദിച്ചു.
അബ്ദലി കാർഷിക മേഖലയിൽനിന്ന് മാരകായുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വൻ ശേഖരം പിടിക്കപ്പെട്ടതോടെയാണ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള സംഘത്തിെൻറ ഗൂഢനീക്കം കണ്ടെത്താനായത്.വിചാരണ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് അബ്ദലി ചാരക്കേസ് പ്രതികളെ കാണാതായ സംഭവം ആഭ്യന്തര സുരക്ഷാരംഗത്തെന്നപോലെ കുവൈത്ത് രാഷ്ട്രീയത്തിലും വിവാദങ്ങൾക്കിടയാക്കി. ഇതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് ഉൗർജിത അന്വേഷണം നടത്തിവരുകയായിരുന്നു. കേസിലെ 16 പ്രതികളുടെ ചിത്രങ്ങൾ തന്ത്രപ്രധാനമായ എല്ലായിടങ്ങളിലും പതിച്ചിരുന്നു.
സഹകരണ സംഘങ്ങൾ, വാണിജ്യ കോംപ്ലക്സുകൾ, ആശുപത്രികൾ, ഹെൽത്ത് സെൻററുകൾ, സ്വദേശി സേവന കേന്ദ്രങ്ങൾ, കര–വ്യോമ– സമുദ്ര പ്രവേശന കവാടങ്ങൾ തുടങ്ങി എല്ലായിടത്തും പ്രതികളുടെ ചിത്രങ്ങൾ പതിച്ചു. അബ്ദലി ചാരകേസിലെ പ്രതികൾ രക്ഷപ്പെട്ട സംഭവം ഇറാനിലും കുവൈത്തിനുമിടയിൽ നയതന്ത്ര പ്രശ്നങ്ങൾക്കും വഴിവെച്ചു. പ്രതികൾ ഇറാനിലേക്ക് കടന്നതായ വാർത്തകൾക്ക് പിന്നാലെ കുവൈത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാൻ ഇറാൻ എംബസിക്ക് കുവൈത്ത് നിർദേശം നൽകി. കേസിൽ സുപ്രീംകോടതി തടവ് വിധിച്ച 26 പേരിൽ 16 പേരാണ് അപ്രത്യക്ഷരായത്. ജീവപര്യന്തം മുതൽ അഞ്ചുവർഷം വരെ തടവ് വിധിക്കപ്പെട്ട 15 സ്വദേശികളും ഒരു ഇറാൻ പൗരനുമാണ് മുങ്ങിയത്.12 പേരെ കിട്ടിയതോടെ ബാക്കിയുള്ളവരെ കൂടി ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിക്കുകയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.