കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാനും തടയാനും പ്രത്യേക സമിതി രൂപവത്കരിച്ചു. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ചെയർമാൻ എൻജിനീയർ സലീം മുതീബ് അൽ ഉസൈനയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭ സമൂഹമാധ്യമ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയത്. മറ്റു രാജ്യങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ നിയന്ത്രിച്ച രീതികൾ പഠിച്ച് സമിതി കുവൈത്തിലും നടപ്പാക്കും.
പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല ഉദ്ദേശിക്കുന്നതെന്നും വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
രാഷ്ട്രസുരക്ഷ, സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ വ്യാജപ്രചാരണം തടയൽ, തന്ത്രപ്രധാന വിവരങ്ങളുടെ ചോർച്ച തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് അധികൃതർ നടപടികൾ ശക്തമാക്കാനൊരുങ്ങുന്നത്. ഇത്തരം അക്കൗണ്ടുകൾ മരവിപ്പിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിച്ച് സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നതായി സൈബർ ക്രൈം വകുപ്പിന് പരാതി ലഭിച്ചിരുന്നു. രഹസ്യവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് എട്ട് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതും നടപടികൾ വേഗത്തിലാക്കാൻ പ്രേരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.