ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹും ജോർജ് മിഡിൽട്ടണും സ്വാതന്ത്ര്യ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: നീണ്ടകാലത്തെ ബ്രിട്ടീഷ് കോളനി വാഴ്ചയിൽനിന്ന് കുവൈത്ത് സ്വതന്ത്രമായിട്ട് ഇന്നേക്ക് 62 വർഷം. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. സ്വതന്ത്ര രാജ്യമായിരുന്ന കുവൈത്ത് ബ്രിട്ടന്റെ സംരക്ഷണത്തിലായത് 1899 ജനുവരി 23നാണ്. കുവൈത്തിന്റെ ഏഴാമത്തെ ഭരണാധികാരി ശൈഖ് മുബാറക് ബിൻ സബാഹാണ് ഇതുസംബന്ധിച്ച കരാറൊപ്പിട്ടത്.
മേഖലയിൽ ഉരുണ്ടുകൂടിയ സംഘർഷാന്തരീക്ഷത്തിൽ സുരക്ഷ കൊതിച്ചായിരുന്നു നീക്കം. എന്നാൽ പിന്നീട് ബ്രിട്ടൻ കുവൈത്തിൽ പിടിമുറുക്കി. കരാർ പ്രകാരം കുവൈത്ത് ഭരണാധികാരിക്ക് പ്രാദേശിക ഭരണത്തിന്റെ ചുമതലയും വിദേശനയമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം ബ്രിട്ടനുമായി.
1950ൽ അധികാരത്തിലേറിയ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് 1961ൽ സംരക്ഷണ കരാർ അവസാനിപ്പിക്കുകയും കുവൈത്തിനെ പൂർണ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ കരാറിൽ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹും അറേബ്യൻ ഗൾഫിലെ ബ്രിട്ടീഷ് കമീഷണർ ജോർജ് മിഡിൽട്ടണും ഒപ്പുവെച്ച ദിനമാണ് 1961 ജൂൺ 19.
സ്വതന്ത്രമായതിനു തൊട്ടടുത്ത മൂന്നുവർഷം ജൂൺ 19നാണ് കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച രാജ്യത്തിന്റെ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.
1961ൽ പതാക ഉയർത്തുന്നു
പിന്നീട് 1990 ലെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ ഫെബ്രുവരി 26 വിമോചന ദിനമായും ആഘോഷിക്കാൻ തീരുമാനിച്ചു. ഇതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി. ജൂൺ 19ലെ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും ആ ഓർമകൾ വിസ്മൃതിയിലായില്ല. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച് അടിസ്ഥാനകാര്യങ്ങളിൽ ഊന്നി രാജ്യം കെട്ടിപ്പടുത്ത ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് രാഷ്ട്രശിൽപിയായി വാഴ്ത്തപ്പെട്ടു. തുടർന്നുവന്ന ഭരണാധികാരികളെല്ലാം നാടിനെ ലോകത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി.
എണ്ണയുടെ കണ്ടെത്തലിന് ശേഷം കുവൈത്തിന് ലോക ഭൂപടത്തിൽ നിർണായക സ്ഥാനം ലഭിക്കുകയും വികസനക്കുതിപ്പിന് ഗതിവേഗം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടെ സ്വയം മുന്നേറിയ കുവൈത്ത് മാനുഷിക സംഭാവനകൾ, വിദേശനയം എന്നിവയുടെ പേരിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധനേടി. പ്രവാസികൾക്കും ഈ ഭൂമി അഭയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.