കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ നാടുകടത്തിയത് 505 പ്രവാസികളെ. ജനുവരി 19 മുതൽ 23 വരെയുള്ള കാലയളവില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ 461 നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് സുരക്ഷ നടപടികൾ ശക്തമാക്കിയത്.
അനധികൃത താമസക്കാർ, വിവിധ കേസുകളിൽ ഉൾപ്പെടുന്നവർ, മദ്യം, മയക്കുമരുന്ന് ഇടപാടുകാർ,സദാചാര വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ ഗൗരവ കുറ്റങ്ങളിൽ പിടിയിലാകുന്നവർക്ക് തടവും നാടുകടത്തലുമാണ് ശിക്ഷ. തടവുശിക്ഷ ഇല്ലാത്തവരെ നാടുകടത്തൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും നടപടികൾക്ക് ശേഷം കയറ്റിവിടുകയുമാണ് പതിവ്. സാധുതയുള്ള യാത്ര ടിക്കറ്റ്, പാസ്പോർട്ട് അല്ലെങ്കിൽ എംബസി നൽകിയ യാത്രരേഖ എന്നിവ കൈവശം ഉള്ളവരെ അധികം വൈകാതെ കയറ്റിവിടുന്നുണ്ട്.
തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടർന്ന് കടുത്ത നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊതു സുരക്ഷ, റെസ്ക്യൂ, ട്രാഫിക് പട്രോളിങ്ങുകളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.