സ്ക്രാപ് യാർഡിൽ നോട്ടീസ് പതിക്കുന്ന ഉദ്യോഗസ്ഥൻ
കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനാ കാമ്പയിനുകൾ ശക്തമാക്കി. ക്രമക്കേടുകൾ കണ്ടെത്തിയ സൗത്ത് അംഗാറയിലെ 48 സ്ക്രാപ് യാർഡുകൾ അടച്ചുപൂട്ടി. ഇറച്ചിക്കടകൾ, കോഴിക്കടകൾ, ഈത്തപ്പഴക്കടകൾ, റമദാൻ വിതരണ ഔട്ട്ലെറ്റുകൾ എന്നിവയിലുൾപ്പെടെ സെൻട്രൽ മാർക്കറ്റുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി.
സ്ക്രാപ് യാർഡുകൾക്ക് ലംഘനങ്ങൾ തിരുത്താൻ ഗ്രേസ് പിരീഡ് നൽകിയിരുന്നുവെങ്കിലും പലരും അത് പാലിച്ചില്ല. ഇതിനെ തുടർന്നാണ് അടച്ചുപൂട്ടൽ. മാർക്കറ്റുകളിൽ നടത്തിയ സമാന്തര പരിശോധനയിൽ, വിലകൾ പ്രദർശിപ്പിക്കാത്തത്, ഭാരക്കുറവുള്ള ഉൽപന്നങ്ങൾ, മറ്റു ലംഘനങ്ങൾ എന്നിവ കണ്ടെത്തി.
വാണിജ്യ വ്യവസായ മന്ത്രിയുടെ നിർദേശങ്ങൾ പാലിച്ചാണ് പരിശോധന. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, വിലയും തൂക്കവും നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യമെന്നും വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
റമദാനിലുടനീളം മന്ത്രാലയം കർശനമായ പരിശോധന തുടരുമെന്ന് അൽ അൻസാരി വ്യക്തമാക്കി. വിപണി സുതാര്യത ഉറപ്പാക്കാൻ ടീമുകൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു. എല്ലാ നിയമലംഘനത്തിനും വേഗത്തിലും കർശനവുമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.