സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന: തീരുമാനം ഉടന്‍ –വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 2016-17 അധ്യയന വര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ നിയോഗിച്ച പ്രത്യേക സമിതി ഈമാസാവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതനുസരിച്ചായിരിക്കും ഫീസ് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാവുകയെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹൈത്തം അല്‍അത്തീരി വ്യക്തമാക്കി. 2014 നവംബറില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതിന്‍െറ മറവില്‍ 2015-16 അധ്യയന വര്‍ഷം രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ പലരും ഫീസ് വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് നടപ്പ് അധ്യയന വര്‍ഷം ഫീസ് വര്‍ധന നടപ്പാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 
തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഫീസ് വര്‍ധന സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മന്ത്രി സമിതിയെ നിയോഗിക്കുകയും ചെയ്തു. 
2009-10 അധ്യയന വര്‍ഷം നടപ്പായ ഫീസ് വര്‍ധനയുടെ കാലാവധി 2013-2014 അധ്യയന വര്‍ഷത്തോടെ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു 2014 നവംബറില്‍ പുതുക്കിയ നിരക്കിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. ഇതുപ്രകാരം ഇന്ത്യന്‍ സ്കൂളുകളില്‍ ഈടാക്കാവുന്ന പരമാവധി ഫീസ് നഴ്സറി -320 ദീനാര്‍, പ്രൈമറി -356, അപ്പര്‍ പ്രൈമറി -410, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി-460 ദീനാര്‍ എന്നിങ്ങനെയായിരുന്നു. നേരത്തേ, ഇത് യഥാക്രമം 282, 315, 360, 405 ദീനാര്‍ ആയിരുന്നു. 2014-2015 അധ്യയന വര്‍ഷത്തിന്‍െറ അവസാന ഘട്ടത്തിലായതിനാല്‍ ചില സ്കൂളുകള്‍ അന്ന് ഫീസ് കൂട്ടിയില്ളെങ്കിലും മറ്റു ചില സ്കൂളുകള്‍ അവസാന ടേമില്‍ പുതുക്കിയ ഫീസ് അടക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുഴുവന്‍ ഫീസും ഒന്നിച്ച് അടച്ചവര്‍ വരെ വ്യത്യാസം വരുന്ന തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. അന്ന് ഫീസ് കൂട്ടാത്തവര്‍ നടപ്പ് അധ്യയനവര്‍ഷം തുടക്കത്തിലും ഫീസ് വര്‍ധിപ്പിച്ചു. അതിനിടെയാണ് 2015-16 അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്. അതിനിടെ, അനധികൃതമായി ഫീസ് വര്‍ധിപ്പിച്ച 180 ഓളം വിദേശി സ്കൂളുകള്‍ക്ക് മന്ത്രാലയം കഴിഞ്ഞദിവസം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചുനല്‍കുന്ന ഫീസ് നിരക്കില്‍ വര്‍ഷത്തില്‍ മൂന്നു ശതമാനം വരെ മാത്രം വര്‍ധന വരുത്താനാണ് അനുമതിയുള്ളതെങ്കിലും ചില സ്കൂളുകള്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചതായാണ് കണ്ടത്തെിയത്. 
30 ദിവസത്തിനകം അനധികൃതമായി വാങ്ങിയ ഫീസ് വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കിയില്ളെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ സര്‍ക്കാറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് അണ്ടര്‍ സെക്രട്ടറി താക്കീത് നല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.