വിസ കച്ചവടം : കടുത്തശിക്ഷ നടപ്പാക്കാന്‍  നിയമഭേദഗതി

കുവൈത്ത് സിറ്റി: രാജ്യത്ത് വിസാ കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂര്‍ണമായി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി അത്തരം നിയമലംഘനങ്ങളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും കടുത്തശിക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍നീക്കം. തന്‍െറ ആവശ്യത്തിനുവേണ്ടിയല്ലാതെ വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും സ്വതന്ത്രമായി ജോലിയെടുക്കാന്‍ പറഞ്ഞുവിടുകയും ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 2000 മുതല്‍ 10,000വരെ പിഴയും ഏര്‍പ്പെടുത്താന്‍ അനുശാസിക്കുന്ന പുതിയ നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ നീക്കംനടത്തുന്നത്. സ്വന്തമായി ജോലി നിശ്ചയിച്ചുകൊടുക്കാതെ എത്തിക്കുന്ന ഓരോ വിദേശിയുടെ പേരിലും തൊഴിലുടമ മൂന്നു വര്‍ഷം വീതം തടവ് അനുഭവിക്കേണ്ടിവരും. വിസാ കച്ചവടം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി 2010ല്‍ ഇറങ്ങിയ ഉത്തരവില്‍ സമൂലമായ ഭേദഗതിവരുത്തിയാണ് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 
അതുപോലെ സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ പുറത്ത് ജോലിചെയ്യുന്ന തൊഴിലാളിക്ക് മൂന്നു മാസം തടവുശിക്ഷയും 1000 ദീനാര്‍ പിഴയും അനുശാസിക്കുന്നുണ്ട് സ്വകാര്യ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പുതിയനിയമത്തില്‍. 
ഇത്തരത്തില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ തൊഴിലാളികളെ നാടുകടത്തലുള്‍പ്പെടെ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. തൊഴിലുടമ സ്വന്തം സംരംഭങ്ങള്‍ക്കുവേണ്ടിയല്ലാതെ അനാവശ്യമായി രാജ്യത്തിനു പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത് കര്‍ശനമായി വിലക്കുന്നുണ്ട് പുതിയനിയമത്തില്‍. ഉദ്യോഗസ്ഥരുടെ ശരിയായ ജോലിനിര്‍വഹണത്തെ ബാധിക്കുന്നതരത്തില്‍ ദു$സ്വാധീനം ചെലുത്തുന്നവര്‍ക്ക് 500 മുതല്‍ 1000 ദീനാര്‍വരെ പിഴ ഏര്‍പ്പെടുത്താനും പുതിയ ഭേദഗതിയില്‍ ആലോചനയുണ്ട്. നിയമലംഘനങ്ങളുടെ പേരില്‍ ക്ളോസ് ചെയ്ത തൊഴിലുടമകളുടെ ഫയലുകള്‍ തുറക്കുകയും തൊഴില്‍വിസ ഇഷ്യൂചെയ്യാനുള്ള മാര്‍ഗം എളുപ്പമാക്കുകയും ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഒരുമാസം മുതല്‍ ആറുമാസംവരെ തടവും 500 ദീനാര്‍ മുതല്‍ 2000 ദീനാര്‍വരെ പിഴയും ഏര്‍പ്പെടുത്തും.
 അതുപോലെ സര്‍വിസ് തുകയുള്‍പ്പെടെ അവകാശങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ചവരുത്തുന്ന തൊഴിലുടമക്കെതിരെ തൊഴിലാളി കേസുകൊടുത്താല്‍ വൈകുന്ന മാസത്തിന്‍െറ എണ്ണമനുസരിച്ച് അവകാശത്തിന്‍െറ ഒരു ശതമാനംവീതം നഷ്ടപരിഹാരം ലഭിക്കാനും തൊഴിലാളിക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും പുതിയനിയമത്തില്‍. പുതിയനിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശികളെ നേരിട്ടുബാധിക്കും. 
ഗാര്‍ഹികമേഖലകളിലും സ്വകാര്യമേഖലകളിലും നിലവില്‍ മലയാളികളടക്കം നിരവധിപേരാണ് തൊഴിലുടമക്ക് കീഴിലല്ലാതെ ജോലിചെയ്തുവരുന്നത്. കൂടാതെ, സ്വതന്ത്രമായി ജോലിചെയ്യാന്‍ സൗകര്യമുള്ള ഫ്രീ വിസയെന്നപേരില്‍ കുവൈത്തിലേക്ക് ആര്‍ക്കും വരാന്‍സാധിക്കാത്ത സാഹചര്യവുമാണ് സൃഷ്ടിക്കപ്പെടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.