കുവൈത്തില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിര്‍ത്തലാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സാ സൗകര്യം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ചികിത്സ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനാണ് നീക്കം. ഇതിനായി മൂന്ന് ആശുപത്രികള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍,  കാര്യങ്ങളെപ്പറ്റി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിലെ ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. വാണിജ്യ, എണ്ണ മന്ത്രാലയങ്ങളിലെയും ഫത്വ ബോര്‍ഡിലെയും അംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പ്രത്യേക സമിതിയായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക.  നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിന് വിദേശികള്‍ പ്രതിവര്‍ഷം 50 ദീനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കുന്നുണ്ട്. ഇതോടെ വിദേശികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും ഒരു ദീനാര്‍ ഫീസ് അടച്ചാല്‍ സൗജന്യമായി പ്രാഥമിക ചികിത്സ ലഭിക്കുമായിരുന്നു. ഇന്‍ഷുറന്‍സ് ഈടാക്കുന്നതും വിദേശികളുടെ ചികിത്സയും സ്വകാര്യ കമ്പനികള്‍ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റാനാണ് ആലോചന. പൊതുമേഖലയില്‍ അടക്കുന്ന ഇന്‍ഷുറന്‍സ് തുക സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി വഴി സ്വരൂപിക്കുകയും അത് ഉപയോഗിച്ച് വിദേശികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുകയുമാണ് പുതിയ നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നത് ഉള്‍പ്പെടെ ഈ രംഗത്ത് വ്യാപകമായ പരിഷ്കരണമാണ് ഇതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യവത്കരിക്കാനും വിദേശികള്‍ക്ക് മാത്രമായി ആശുപത്രികള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്‍െറ ആദ്യപടിയായി ഷെയര്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ചിരുന്നു. കമ്പനിയുടെ ഓഹരികളില്‍ 50 ശതമാനമാണ് പൊതുജനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. 
24 ശതമാനം കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിക്കും ബാക്കി 26 ശതമാനം പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന സ്വകാര്യ ഗ്രൂപ്പിനുമാണ്. 100 ഫില്‍സിന്‍െറ 115 കോടി ഓഹരികളാണ് മൊത്തമുണ്ടാവുക.  ആരോഗ്യ ഇന്‍ഷുറന്‍സ് സേവനത്തിനുപുറമെ ആശുപത്രി, ക്ളിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി എന്നിവയുടെ നിര്‍മാണം, ഹോം മെഡിക്കല്‍ സര്‍വിസ് എന്നിവ ഉള്‍പ്പെടെ 19 ദൗത്യങ്ങള്‍ കമ്പനി കൈകാര്യം ചെയ്യും. രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളിലായി അരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് ആശുപത്രികളുടെ നിര്‍മാണമാണ് പരിഗണനയിലുള്ളത്. 700 കിടക്കകള്‍ വീതമുള്ള മൂന്ന് ആശുപത്രികളും നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വിദേശികളുടെ ചികിത്സ മാത്രമാകും ഈ ആശുപത്രികളില്‍ ലഭ്യമാക്കുക. ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ആശുപത്രി വരുന്നതോടെ വിദേശികള്‍ അടക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കാനിടയുണ്ട്. 
നിലവില്‍ വര്‍ഷത്തില്‍ 50 ദീനാറാണ് വിദേശികളില്‍നിന്ന് ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് 150 ദീനാര്‍ വരെയായി ഉയര്‍ന്നേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യചികിത്സ നിലക്കുന്നത് പ്രവാസികളെ ദോഷകരമായി ബാധിക്കും. 1990ല്‍ രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശം നിര്‍ത്തലാക്കിയതോടെ വിദേശ വിദ്യാര്‍ഥികളുടെ സൗജന്യ വിദ്യാഭ്യാസം നിലച്ചിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ സ്വകാര്യ സ്കൂളുകളില്‍ വന്‍ ഫീസ് കൊടുത്ത് പഠിക്കാന്‍ നിര്‍ബന്ധിതരായതോടെ അടിക്കടിയുള്ള ഫീസ് വര്‍ധന വന്‍ ബാധ്യതയാണ് പ്രവാസി രക്ഷിതാക്കള്‍ക്ക് വരുത്തിവെക്കുന്നത്. ഇതിനിടയിലാണ് ആരോഗ്യ രംഗവും വിദേശികള്‍ക്ക് ചെലവേറിയ മേഖലയാവാന്‍ പോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.