കേരളത്തെ നയിക്കാൻ വി.ഡി സതീശൻ; അഭിനന്ദനവുമായി പ്രവാസി സംഘടനകൾ

മനാമ : കേരളത്തിലെ സമസ്ത മേഖലയിലെ ജനങ്ങളും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന നേതാവാണ് പുതിയ മുഖ്യമന്ത്രി ആയി എ.ഐ.സി.സി നിർദേശിച്ച വി.ഡി സതീശൻ എന്ന് ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപെട്ടു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിന്റെ യഥാർത്ഥ ധന സ്ഥിധി എന്താണ് എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും നമ്മുടെ ധനകാര്യ മന്ത്രി പറയുന്നത് കേരളത്തിന്റെ അവസ്ഥ മോശമാണ്, ശമ്പളം കൊടുക്കാൻ കടമെടുത്തു, വികസന പ്രവർത്തങ്ങൾക്ക് പണം ഇല്ല എന്നൊക്കെ പറയുമ്പോളും, കിഫ്‌ബി വഴി കടം എടുത്ത തുക എത്ര ആണെന്നോ, അതിന്റെ തിരിച്ചടവ് എങ്ങനെ നടത്തുമെന്നോ കേരളത്തിലെ ജനങ്ങളോട് പറയുവാൻ തയ്യാറല്ല. ലക്ഷകണക്കിന് കോടി രൂപ ബാധ്യത ഉള്ള നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകണമെങ്ങിൽ വി.ഡി സതീശനെ പോലെ അറിവും, പരിജ്ഞാനവും, ദീർഘ വീക്ഷണവും ഉള്ള നേതാവിനെ ആണ് സംസ്ഥാനത്തിന് ആവശ്യം. മയക്കു മരുന്ന്, ആരോഗ്യ മേഖല തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട്, ശക്തമായ സാമ്പത്തിക അടിത്തറയോട് കൂടി നമ്മുടെ നാടിനെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധിക്കുമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

വി.ഡി. സതീശന് അഭിനന്ദനവുമായി ഐ.വൈ.സി.സി ബഹ്റൈൻ

മനാമ: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് അഭിനന്ദനവുമായി ഐ.വൈ.സി.സി ബഹ്റൈൻ. പ്രവാസി സമൂഹത്തിന്റെ ഏറെകാലമായുള്ള വിവിധ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും പുതിയ സർക്കാർ പ്രാധാന്യം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഐ.വൈ.സി.സി, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, യുവജന ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ജനകീയവും ദൂരദർശിത്വമുള്ളതുമായ ഭരണനടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാകട്ടെയെന്നും ആശംസിച്ചു.

കേരളത്തെ സമഗ്ര വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതോടൊപ്പം, സാമൂഹ്യ നീതിയും മത സൗഹാർദ്ദവും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന മാതൃകാഭരണത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി ഐ.വൈ.സി.സി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അഭിനന്ദനവുമായി കെ.പി.എഫ്

മനാമ: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശന് കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) അഭിനന്ദനങ്ങൾ അറിയിച്ചു.

ജനക്ഷേമവും വികസനവും മുൻനിർത്തിയുള്ള ഫലപ്രദമായ ഭരണത്തിലൂടെ കേരളത്തെ കൂടുതൽ പുരോഗതിയിലേക്കും ഐക്യത്തിലേക്കും നയിക്കുമെന്ന വിശ്വാസം ഫോറം ഭാരവാഹികൾ പ്രകടിപ്പിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്കും ക്ഷേമത്തിനും പ്രത്യേക പരിഗണന നൽകുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇടയിൽ കൂടുതൽ ശക്തമായ ബന്ധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഫോറം പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയായുള്ള കാലാവധി വിജയകരവും ജനോപകാരപ്രദവുമാകട്ടെയെന്ന് ആശംസിച്ചു.

പുതിയ സർക്കാറിന് എൽ.ഡി.എഫ് ബഹ്‌റൈൻ കൂട്ടായ്മയുടെ അഭിനന്ദനം

മനാമ: ബഹ്റൈൻ ഇടതുപക്ഷ മതനിരപേക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ കേരളത്തിൽ പുതുതായി ചുമതലയേൽക്കുന്ന മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അഭിനന്ദിച്ചു.

കഴിഞ്ഞ പത്ത് വർഷക്കാലം പ്രവാസികളുടെ ക്ഷേമത്തിനായി എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ പുതിയ സർക്കാരും തുടരുമെന്ന പ്രത്യാശ കമ്മറ്റി പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനും പുതിയ സർക്കാർ കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടായ്മ അറിയിച്ചു. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നതായി കമ്മിറ്റി കൺവീനർ സുബൈർ കണ്ണൂർ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൻ്റെ വികസന കുതിപ്പിനും മതനിരപേക്ഷത നിലനിർത്തുന്നതിനും പുതിയ സർക്കാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല വിജയാഘോഷം ഇന്ന്

മനാമ: നിയുക്ത കേരളമുഖ്യ മന്ത്രി വി.ഡി സതീഷന് അഭിവാദ്യം അർപ്പിക്കാനും, യു.ഡി.എഫിന്‍റെ വിജയം ആഘോഷിക്കാനും ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ വിജയഘോഷം ഇന്ന് വൈകിട്ട് 5 മണിക്ക് സെഗയ്യയിലുള്ള ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടത്തുമെന്ന് പ്രസിഡൻ്റ് അലക്‌സ് മഠത്തിൽ, സെക്രട്ടറി ഇൻ ചാർജ് ശോഭ സജി എന്നിവർ വാർത്ത കുറിപ്പിലുടെ അറിയിച്ചു.

Tags:    
News Summary - VD Satheesan to lead Kerala; Expatriate organizations congratulate him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.