കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്. ആക്രമണങ്ങൾ ആവർത്തിക്കുന്നത് ഗസ്സയിലെ വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനും സമാധാന പദ്ധതി നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ഇ-1 സെറ്റിൽമെന്റ് പദ്ധതിക്കായി അടുത്തിടെ ടെൻഡർ വിളിച്ചത് ഉൾപ്പെടെ, നിയമവിരുദ്ധമായ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിൽ ഇസ്രായേൽ തുടരുന്ന നടപടിയെയും കുവൈത്ത് അപലപിച്ചു. കുടിയേറ്റ കേന്ദ്രങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടി അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയത്തിനും വിരുദ്ധമാണെന്നും സൂചിപ്പിച്ചു. ഫലസ്തീൻ പ്രദേശങ്ങളുടെ നിയമപരവും ജനസംഖ്യാപരവുമായ നിലവിലെ അവസ്ഥ മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും തള്ളിക്കളയുന്ന തങ്ങളുടെ നിലപാട് കുവൈത്ത് ആവർത്തിച്ചു.
ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും, വിഷയത്തിൽ ഇടപെടാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും അന്താരാഷ്ട്ര സമൂഹത്തോടും, ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയോടും കുവൈത്ത് ആഹ്വാനം ചെയ്തു.
കിഴക്കൻ ജറുസലം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തികൾക്കുള്ളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്കുള്ള ചുവടുവെപ്പന്ന നിലയിൽ, മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിൽ പൊലീസ് സ്റ്റേഷന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പൊലീസുകാരും കുട്ടികളും ഉൾപ്പെടെ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 15 ലധികം പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.