പുണ്യങ്ങളുടെ നിറ വസന്തമായ റംസാനിൽ ഇത്തവണയും പ്രവാസ ലോകത്താണ്. നാട്ടിലെ ഗൃഹാതുര മായ ഓർമ്മകൾക്കപ്പുറം, നോമ്പിനെ കുറിച്ച് വിസ്മരിക്കാനാവാത്ത ചില യാഥാർഥ്യങ്ങളിലാണ് മനസ് വ്യാപരിക്കുന്നത്. എല്ലാ നവീന വിവര സാങ്കേതിക വിപ്ലവത്തിന്റെ കാലത്തും ഒരു തരിമ്പ് പോലും പ്രസക്തി നഷ്ടപ്പെടാത്ത, തുടർ വ്യാഖ്യാനങ്ങൾക്കോ തിരുത്തലുകൾ ക്കൊ അശേഷം സ്ഥാനമില്ലാത്ത മഹനീയ വിശ്വാസ സമവാക്യമാണ് റമദാൻ.
വാക്കിലും പ്രവർത്തിയിലും പരിപൂർണമായ ആത്മ നിയന്ത്രണം, വിശപ്പിന്റെ വിലയെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ അവബോധം, സഹജീവികളോടുള്ള കാരുണ്യവും കരുതലും തുടങ്ങി ജീവിതത്തിന്റെ നന്മകളിലേക്ക് മാത്രം തുറക്കുന്ന വാതിലാണ് റമദാൻ. വിവിധ വിശ്വാസങ്ങളിൽ ജീവിക്കുന്നവർ, അവിശ്വാസികൾ, കടുത്ത നിരീശ്വര വാദികൾ തുടങ്ങി എല്ലാ തലങ്ങളിലും ഉള്ളവർ ഭാഗികമായോ അല്ലാതെയോ നോമ്പിന്റെ അടിസ്ഥാന മൂല്യങ്ങിലിൽ ചിലതിനോട് സമരസ പ്പെടുന്നത് അത് കൊണ്ടാണ്.
ഒരിക്കൽ, നാട്ടിലേക്കുള്ള വിമാന യാത്രയിൽ ഒരു സഹോദര സമുദായംഗത്തോട് നോമ്പിനെ കുറിച്ച് സംസാരിക്കാൻ ഇടയായി. വർഷങ്ങളായി കൃത്യമായി നോമ്പ് പിടിക്കാറുണ്ടെന്നും, വർഷത്തിൽ ഒരിക്കൽ ശാരീരികമായും മാനസികമായും സ്വയം അപ്ഡേറ്റ് ആവാൻ ഏറ്റവും പ്രാധാന്യത്തോടെ സ്വീകരിക്കുന്ന വഴിയാണ് നോമ്പെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പ് കുറയാൻ, പരസ്പര സ്നേഹം വിളയാൻ, സ്വഭാവത്തിലും ഇടപെടലുകളിലും നന്മയും കരുതലും നിറയാൻ ആയിരം മോട്ടിവേഷൻ ക്ലാസ് ശ്രവിക്കുന്നതിനേക്കാൾ ഏറ്റവും ഫലവത്തായ വഴി റമദാന്റെ വിശുദ്ധ വഴിയാണെന്ന വലിയ സത്യം പ്രവാസ ലോകത്തിരുന്ന് ഒരിക്കൽ കൂടെ തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.