പാകിസ്താനിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ

മനാമ: പാകിസ്താനിലെ ബലൂചിസ്താനിലുള്ള ക്വറ്റയിൽ ട്രെയിനിന് നേരെ ഉണ്ടായ ബോംബാക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. പാക് സൈനികർ ഉൾപ്പെടെ നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും ഇടയാക്കിയ ഈ ക്രൂരമായ ആക്രമണത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം കടുത്ത ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങളെയും പാകിസ്താൻ സർക്കാരിനെയും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ പ്രധാന ഗതാഗത കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. ഇൻഫൻട്രി സ്കൂളിൽ നിന്നുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിനിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

വൻ ജനത്തിരക്കുള്ള പ്ലാറ്റ്‌ഫോമിൽ വലിയ നാശനഷ്ടമുണ്ടാക്കിയ ഈ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ 'ബലൂചിസ്താൻ ലിബറേഷൻ ആർമി' ഏറ്റെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാത്തരം ഭീകരവാദ പ്രവർത്തനങ്ങളെയും ക്രിമിനൽ നടപടികളെയും അക്രമങ്ങളെയും ബഹ്‌റൈൻ ശക്തമായി എതിർക്കുന്നുവെന്ന് പ്രസ്താവനയിൽ ആവർത്തിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിൽ ഇസ്ലാമാബാദിനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്‌റൈൻ, മേഖലയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ തുടച്ചുനീക്കാൻ ആഗോളതലത്തിൽ ശക്തമായ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Terror attack in Pakistan: Bahrain strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.