ടീം യു.ഡി.എഫ് അംഗങ്ങൾ
മനാമ: തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ബഹ്‌റൈനിലും അതിന്‍റെ ആവേശത്തിന് ഒട്ടും കുറവില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ബഹ്‌റൈനിലെ യു.ഡി.എഫിലെ ഘടക കക്ഷികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ടീം യു.ഡി.എഫ്. സാധാരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിൽ എത്തുകയും നാട്ടിൽ യു.ഡി.എഫിന്‍റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നവരാണ് ബഹ്‌റൈനിലെ പ്രവർത്തകരും നേതാക്കളും.
എന്നാൽ ഇത്തവണ നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ നാട്ടിൽ പോവാൻ കഴയാത്തതിന്‍റെ വിഷമം മറികടക്കാൻ ബഹ്‌റൈനിൽ ടീം യു.ഡി.എഫ് രൂപീകരിക്കുകയും മനാമ കെ.എം.സി.സി ഓഫീസിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആരംഭിക്കുകയും ചെയ്തു. കൂടാതെ നാട്ടിലെ പോലെ വാർ റൂം സജ്ജീകരിക്കുകയും നാട്ടിലെ യു.ഡി.എഫ് നേതൃത്വവുമായി ബന്ധപ്പെടുത്തി വാർ റൂമിൽ നിന്നും ലഭിക്കുന്ന പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് നിസാർ കുന്നംകുളത്തിങ്ങലിന്‍റെയും എ.പി ഫൈസലിന്‍റെയും രജിത് മൊട്ടപ്പാറയുടെയും നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരണം സജീവമാക്കുകയും ചെയ്തു. കൂടാതെ എല്ല ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും പ്രത്യേകം കമ്മറ്റികൾ രൂപീകരിക്കുകയും ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിക്കുകയും സ്ഥാനാർഥികൾ ഉൾപ്പെടയുള്ള നേതാക്കൾ പങ്കെടുക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇനി വരുന്ന ദിവസങ്ങളിൽ "കാളിങ് ഡേ" സംഘടിപ്പിക്കുകയും വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഒരു ലക്ഷം ഫോൺ കാളുകൾ സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിളിക്കുകയും ചെയ്യുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം പ്രവാസികളുടെ ഭാഗത്തു നിന്നും യു.ഡി.എഫിന് അനുകൂലമായി ഉണ്ടാകുമെന്നും മനാമ കെ.എം.സി.സി ഓഫീസിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം വിലയിരുത്തി.
യോഗത്തിൽ കൺവീനർ ഒ.ഐ.സി.സി പ്രസിഡന്‍റ് ഗഫൂർ ഉണ്ണിക്കുളം സ്വാഗതം ആശംസിക്കുകയും ചെയർമാൻ ഇൻചാർജ് എ.പി ഫൈസൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ബിനു കുന്നന്താനം, അഷ്‌റഫ് കാട്ടിൽ പീടിക, ഷാഫി പാറക്കട്ട, ജേക്കബ് തേക്കുതോട്, ബൈജു ചെന്നിത്തല, പ്രദീപ് മേപ്പയൂർ, ഫൈസൽ കണ്ടിത്താഴ, നസീം തളങ്കര, റംഷാദ് അയിലക്കാട്, റഫീഖ് തോട്ടക്കര, നസീം തൊടിയൂർ, നിസാർ കുന്നംകുളത്തിങ്ങൽ, രഞ്ജൻ കച്ചേരി രജിത് മൊട്ടപ്പാറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.