സുരക്ഷ മുൻകരുതൽ; സർവിസുകൾ വീണ്ടും റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

മനാമ: മേഖലയിൽ തുടരുന്ന സുരക്ഷാപ്രശ്നങ്ങളെ തുടർന്ന് ജൂലൈ 25 വരെ കേരളത്തിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് ഇത് ബാധിച്ചത്. സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

അവധിക്കാലമായതിനാൽ നിരവധി മലയാളികളാണ് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ പെട്ടന്നുള്ള സർവീസ് റദ്ദാക്കലുകൾ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മറ്റ് എയർലൈനുകൾ സമാന റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുഖ്യപരിഗണന എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. ചിലർ യാത്ര തന്നെ മാറ്റിവെക്കാൻ നിർബന്ധിതരായിട്ടുണ്ട്.

ബഹ്‌റൈൻ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ കഴിഞ്ഞ 20-ാം തീയതി ഉണ്ടായ ആക്രമണങ്ങളെ തുടർന്നാണ് സർവീസുകൾ താറുമാറായത്. എയർഇന്ത്യ എക്സ്പ്രസിന് പുറമെ മറ്റ് പ്രമുഖ വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. എമിറേറ്റ്സ്, സൗദി എയർലൈൻസ് എന്നിവ ജൂലൈ 31 വരെയും, ഖത്തർ എയർവേസ് ജൂലൈ 25 വരെയും തങ്ങളുടെ ഷെഡ്യൂളുകൾ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യഥാർത്ഥ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് യാത്രാ മാറ്റം ചെയ്യാനോ ഉള്ള സൗകര്യം ട്രാവൽ ഏജൻ്റുമാർക്ക് നൽകിയിട്ടുണ്ട്.   


Tags:    
News Summary - Safety precaution: Air India Express cancels services again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.