കുവൈത്ത് സിറ്റി: കായിക നിയമം രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനുമായി (ഫിഫ) കുവൈത്ത് ധാരണയിലെത്തിയതായി കായിക യുവജനക്ഷേമ മന്ത്രി ഖാലിദ് അൽ റൗദാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ ഇതോടെ സാധ്യതയേറി.
കായിക നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പാർലമെൻറ് സമിതിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാലുമാസമായി ഫിഫയും കുവൈത്ത് അധികൃതരും തമ്മിൽ ചർച്ചയിലായിരുന്നു. പുതിയ കായിക നിയമത്തിെൻറ കരടിൽ ഫിഫ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല. പുതുക്കിയ കരടുനിയമം പാർലമെൻറിൽ വോട്ടിനിട്ട ശേഷം പ്രാബല്യത്തിലാക്കും. അന്താരാഷ്ട്ര കായിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന കാരണം പറഞ്ഞ് ഏതാനും വർഷങ്ങളായി കുവൈത്തിനെതിരെ വിലക്കുണ്ട്. സർക്കാർ കായിക മേഖലയിൽ അമിതമായി കൈകടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഉൾപ്പെടെ കുവൈത്തിന് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്തെ കായിക ഭരണ സമിതികൾ സ്വതന്ത്രമായിരിക്കുമെന്നും സർക്കാർ ഇവക്ക് സാമ്പത്തിക സഹായം നൽകുമെങ്കിലും മറ്റു ഇടപെടലുകൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പുനൽകി. കായിക ഭരണസമിതികൾക്ക് ഭാരവാഹി തെരഞ്ഞെടുപ്പ് അടക്കം എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യമുണ്ടാകും. വിലക്കിനെതിരിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര കായിക സംഘടനകൾക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കാനും രാജ്യം സന്നദ്ധമാണ്.
പണത്തിന് വേണ്ടിയല്ല, അന്യായമായി ഏർപ്പെടുത്തിയ വിലക്കിനോടുള്ള പ്രതികരണമായാണ് ഇൗ കേസുകൾ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറാണ് കുവൈത്തിനെതിരായ വിലക്ക് നീക്കാനുള്ള ശ്രമങ്ങളിൽ മാധ്യസ്ഥ്യം വഹിച്ചത്. ഖത്തറിെൻറ കായിക നിയമങ്ങൾക്ക് സമാനമായാണ് കുവൈത്ത് പുതുതായി രൂപം നൽകിയ കരടുനിയമമെന്ന് സൂചനയുണ്ട്. 2015 മുതൽ കുവൈത്ത് കായിക നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച പരിശ്രമങ്ങളിലാണ്. കായികമന്ത്രിയായിരുന്ന ശൈഖ് സൽമാൻ അസ്സബാഹിെൻറ രാജിക്ക് വരെ കാരണമായ രാഷ്ട്രീയ പ്രശ്നമായിരുന്നു രാജ്യം നേരിട്ട കായിക വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.