മനാമ: പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഭരണപരമായ പരാതികൾ നിരസിക്കപ്പെട്ടാൽ കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി 60 ദിവസമായി ഉയർത്താനുള്ള പാർലമെന്റിന്റെ നിർദ്ദേശം ബഹ്‌റൈൻ ശൂറാ കൗൺസിൽ തള്ളി. നിലവിലുള്ള 30 ദിവസത്തെ സമയപരിധി മാറ്റുന്നത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ വേഗതയെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ഈ തീരുമാനം. കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 20 അംഗങ്ങൾ ഭേദഗതിയെ എതിർത്തു. ഒമ്പതുപേർ അനുകൂലിച്ചപ്പോൾ ഏഴുപേർ വിട്ടുനിന്നു. ഇതോടെ കരട് നിയമം പുനഃപരിശോധനക്ക് പാർലമെന്റിലേക്ക് തിരിച്ചയച്ചു. നിലവിലുള്ള നിയമപ്രകാരം ഒരാൾക്ക് പരാതി നൽകാനും അധികൃതർ മറുപടി നൽകാനും ശേഷം കോടതിയെ സമീപിക്കാനുംകൂടി ആകെ 90 ദിവസത്തെ സാവകാശം ലഭിക്കുന്നുണ്ട്.
ഇത് നിയമനടപടികൾക്ക് പര്യാപ്തമാണെന്ന് പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി റിപ്പോർട്ടർ അലി അൽ ഷെഹാബി പറഞ്ഞു. മിക്ക ബഹ്‌റൈൻ നിയമങ്ങളിലും 30 ദിവസത്തെ അപ്പീൽ കാലാവധിയാണ് പിന്തുടരുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് സുപ്രീംകൗൺസിൽ ഫോർ എൻവയൺമെന്റിന്റെ പ്രവർത്തനങ്ങളെ വെല്ലുവിളിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
അപ്പീൽ കാലാവധി നീട്ടുന്നത് തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തില്ലെന്ന് ലജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി ചെയർപേഴ്‌സൻ ദലാൽ അൽ സായിദ് വാദിച്ചു. കോടതി സ്റ്റേ നൽകാത്തിടത്തോളം തീരുമാനങ്ങൾ നടപ്പാക്കാമെന്നും 60 ദിവസം നൽകുന്നത് നിയമപരമായ കൂടുതൽ ഉറപ്പ് നൽകുമെന്നുമായിരുന്നു ഇവരുടെ പക്ഷം. എങ്കിലും ഭൂരിഭാഗം അംഗങ്ങളും ഈ വാദത്തെ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.