പരിക്കേറ്റവരെ ആശുപത്രി സന്ദർശിക്കാനെത്തിയ ശൈഖ ശീമ
മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) ഹ്യൂമാനിറ്റേറിയൻ വൊളന്‍ററി ഇനിഷ്യേറ്റീവ്സ് മേധാവി ശൈഖ ശീമ ബിൻത് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അവർ നേരിട്ട് വിലയിരുത്തി. ‘ശിയാം അൽ ഖൈർ’ എന്ന മാനുഷിക സന്നദ്ധ പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദർശനം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും, മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആശംസകൾ ശൈഖ ശീമ പരിക്കേറ്റവരെ അറിയിച്ചു. അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. പരിക്കേറ്റ കുട്ടികൾക്ക് ശൈഖ ശീമ സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് വേഗത്തിൽ ആരോഗ്യം തിരിച്ചു കിട്ടട്ടെയെന്നും അവർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്നും അവർ ആശംസിച്ചു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ, ഗവൺമെന്‍റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അത്ബി അൽ ജലാഹ്മ എന്നിവരും സന്ദർശന വേളയിൽ ശൈഖ ശീമയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.