വിന്നേഴ്സായ സെവന്‍സ്റ്റാര്‍ എഫ്.സി
റണ്ണേഴ്സായ ഗോസി ഗോസി എഫ്.സി
മനാമ: കേരളാ ഫുട്ബാൾ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച സെമി പ്രൊഫഷണൽ കാറ്റഗറി ഫുട്ബാൾ ടൂർണമെന്റിൽ സെവൻ സ്റ്റാർ എഫ്.സിക്ക് കിരീടം. സിഞ്ച് അൽ അഹ്‌ലി ഗ്രൗണ്ടിൽ തടിച്ചുകൂടിയ നൂറുകണക്കിന് ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ മുനയിൽ നിർത്തിയ കലാശപ്പോരാട്ടത്തിൽ, കരുത്തരായ ഗോസി എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സെവൻ സ്റ്റാർ ചാമ്പ്യന്മാരായത്.
ബഹ്‌റൈനിലെ പ്രമുഖരായ 12 ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരച്ചത്. സംഘാടകമികവ് കൊണ്ടും കളിക്കാരുടെ ഉയർന്ന നിലവാരം കൊണ്ടും ഏറെ ശ്രദ്ധേയമായ ടൂർണമെന്റിൽ, ലീഗ് ഘട്ടം മുതൽ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് ഫൈനലിൽ നേർക്കുനേർ വന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ മൈതാനത്ത് കനത്ത ആക്രമണ-പ്രത്യാക്രമണങ്ങളാണ് അരങ്ങേറിയത്. ഒന്നാം പകുതിയിൽ പന്തടക്കത്തിലും വേഗതയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഗോൾ കണ്ടെത്താൻ സ്ട്രൈക്കർമാർക്ക് കഴിഞ്ഞില്ല. ഇരു ടീമുകളുടെയും പ്രതിരോധ നിരയും മധ്യനിരയും ഒരുപോലെ ഉറച്ചുനിന്നതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിപ്പയറ്റിയായിരുന്നു ഇരു ടീമുകളും കളം നിറഞ്ഞത്. മുന്നേറ്റനിര താരങ്ങൾ ഗോൾപോസ്റ്റിലേക്ക് മാരക ഷോട്ടുകൾ തൊടുത്തുവിട്ടെങ്കിലും, ഇരുപക്ഷത്തെയും ഗോൾകീപ്പർമാർ അതിശയകരമായ സേവുകളിലൂടെ കാവൽനിന്നതോടെ നിശ്ചിത സമയം സമനിലയിൽ കലാശിച്ചു. തുടർന്നാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
സമ്മർദ്ദങ്ങളെ അതിജീവിച്ച് സെവൻ സ്റ്റാർ താരങ്ങൾ കൃത്യമായി ലക്ഷ്യം കണ്ടപ്പോൾ, ഗോസി എഫ്.സിയുടെ നിർണ്ണായക കിക്ക് ലക്ഷ്യം തെറ്റി ഗോല്‍പോസ്റ്റിന് പുറത്തായി. ഇതോടെ സെവന്‍സ്റ്റാര്‍ എഫ്സി ജേതാക്കളായി.
സമാപന ചടങ്ങിൽ ചാമ്പ്യന്മാരായ സെവൻ സ്റ്റാർ എഫ്.സിക്കുള്ള ട്രോഫിയും റണ്ണേഴ്സ് അപ്പായ ഗോസി എഫ്.സിക്കുള്ള റണ്ണേഴ്സ് അപ്പ് ട്രോഫിയും വിതരണം ചെയ്തു. കെ.എഫ്എ പ്രസിഡന്റ് അര്‍ഷദ് ജനറല്‍ സെക്രട്ടറി സജ്ജാദ് സുലൈമാന്‍, ട്രഷറര്‍ തസ്ലീം തെന്നാടന്‍, നിസാര്‍ ഉസ്മാന്‍ മറ്റ് കെ.എഫ്.എ ഭാരാവാഹികളും സംബന്ധിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി സെവൻ സ്റ്റാറിന്റെ യൂനുസിനെയും, മികച്ച പ്രതിരോധ താരമായി സെവൻ സ്റ്റാറിന്റെ തന്നെ ഹബീബിനെയും തെരഞ്ഞെടുത്തു. ഗോസി എഫ്.സിയുടെ ഉവൈസ് ആണ് മികച്ച ഗോൾകീപ്പർ. യുവ കേരളയുടെ ഫായിസ് ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.