മനാമ: ബഹ്‌റൈനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് റിപ്പോർട്ട്. സാധാരണ ദിവസങ്ങളിൽ ശരാശരി 33,000 യാത്രകൾ നടക്കുമ്പോൾ, വാരാന്ത്യങ്ങളിൽ ഇത് 50,000 ആയും, വിശേഷ ദിവസങ്ങളിൽ 73,000 ആയും ഉയരുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഗതാഗത രംഗത്ത് വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണിതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിരമായ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഫലമാണ് ഈ വർധനവ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ബഹ്‌റൈൻ മെട്രോ പദ്ധതി ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 29 കിലോമീറ്റർ നീളത്തിൽ 20 സ്റ്റേഷനുകളുമായി മെട്രോയുടെ ആദ്യ ഘട്ടം പ്രവർത്തനസജ്ജമാകുന്നതോടെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫ് ഡിസ്ട്രിക്റ്റുമായി ബന്ധിപ്പിക്കുന്നതാകും മെട്രോയുടെ ആദ്യ പാത.
തുറമുഖ പ്രവർത്തനങ്ങളിലും ബഹ്‌റൈൻ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. പ്രവർത്തന കാര്യക്ഷമതയിൽ ഖലീഫ ബിൻ സൽമാൻ തുറമുഖം ആഗോളതലത്തിൽ 19-ാം സ്ഥാനത്തും കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ഏഴാം സ്ഥാനത്തും എത്തിയിട്ടുണ്ട്. അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകത്തിലെ മികച്ച അഞ്ച് തുറമുഖങ്ങളുടെ പട്ടികയിലും ഖലീഫ ബിൻ സൽമാൻ തുറമുഖം ഇടംനേടി.
റോഡ്, കടൽ, ആകാശം എന്നീ ഗതാഗത മാർഗ്ഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ലോജിസ്റ്റിക് സംവിധാനമാണ് ബഹ്‌റൈന്റേത്. സൗദി അറേബ്യയുമായുള്ള ബന്ധം നിലനിർത്തുന്ന കിംഗ് ഫഹദ് കോസ്‌വേയും വരാനിരിക്കുന്ന കിംഗ് ഹമദ് കോസ്‌വേയും ഈ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ, രാജ്യത്തെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല പൂർണ്ണതോതിലായതും ഡിജിറ്റൽ രംഗത്ത് ബഹ്‌റൈന് വലിയ മുൻതൂക്കം നൽകുന്നുണ്ട്. സ്മാർട്ട് ഗതാഗത സംവിധാനങ്ങളും സ്വയം നിയന്ത്രിത വാഹനങ്ങളും വഴി രാജ്യത്തിന്റെ ഗതാഗത രീതിയെ തന്നെ മാറ്റിമറിക്കുന്ന ഒരു ഭാവിയിലേക്കുള്ള അടിത്തറയാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.