മനാമ: സമാധാന പാതയിലൂടെ രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സഹകരണം സാധ്യമാക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രങ്ങളെയും ജനതകളെയും തകര്‍ക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന സംഘട്ടനങ്ങളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും രക്ഷിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ട അവസരമാണിത്.
എല്ലായിടത്തും സമാധാനം സ്ഥാപിക്കാന്‍ സാധിച്ചാല്‍ അത് ലോകത്തിന് തന്നെ വലിയ മാറ്റങ്ങളുണ്ടാക്കും. സമാധാന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനം രൂപപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് 70 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യം കൂടിയാണിത്. മനുഷ്യ സമൂഹത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാനും മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുന്ന നിയമങ്ങള്‍ രൂപപ്പെടുത്താനും ഇത് വഴി സാധിച്ചിട്ടുണ്ട്. സുസ്ഥിര വികസനത്തിനുതകുന്ന പദ്ധതികള്‍ വഴി ലോക സമാധാനവും ശക്തിപ്പെടുമെന്നാണ് വിചാരിക്കുന്നത്. സുസ്ഥിര വികസനത്തിനായി യു.എന്‍ മുന്നോട്ടു വെച്ച പദ്ധതികള്‍ക്ക് അര്‍ഥപൂര്‍ണമായ സഹകരണമാണ് ബഹ്റൈന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമാധാന പാതയില്‍ നിലനില്‍ക്കാനാണ് ബഹ്റൈന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ലോകത്ത് സമാധാനത്തിെൻറ പുതിയ പ്രഭാതങ്ങള്‍ ഉദയം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.