മനാമ: ഗതാഗത നിയമലംഘനത്തെത്തുടർന്ന് വരുന്ന പിഴകൾ അടക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണമെന്ന നിർദേശവുമായി എം.പിമാർ. നിലവിലുള്ള ഏഴ് ദിവസത്തെ കാലാവധിക്ക് പകരമായാണ് 30 ദിവസത്തെ സമയത്തിനായി നിർദേശിച്ചത്. കൂടാതെ നിയമലംഘകർ 30 ദിവസത്തിനുള്ളിൽ പിഴ അടക്കാൻ തയാറായാൽ പകുതി തുകയാക്കി പിഴ കുറക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ പിഴ അടക്കുകയാണെങ്കിൽ നേരത്തെ പകുതി തുക നൽകിയാൽ മതിയായിരുന്നു.
ജീവിതച്ചെലവ് കൂടുന്ന സാഹചര്യത്തിൽ നിലവിലെ ഒരാഴ്ചത്തെ സമയം കൂട്ടി നൽകുന്നത് കേസുകൾ ട്രാഫിക് കോടതിയിലേക്ക് പോകുന്നത് കുറക്കാൻ കഴിയുമെന്നും ഒരു മാസം കാലതാമസം നൽകുന്നത് കൂടുതൽ ഒത്തുതീർപ്പുകൾക്കും കേസുകൾ കുറക്കുന്നതിനും കാരണമാകുമെന്നും എം.പിമാർ പറഞ്ഞു. എന്നാൽ, എല്ലാവർക്കും പിഴയിളവ് ഒരുപോലെ നൽകുന്നത് തെറ്റായ സന്ദേശം പ്രചരിക്കാനും കൂടുതൽ നിയമലംഘനങ്ങൾ വർധിക്കാനും കാരണമാകുമെന്നും സർക്കാർ അറിയിച്ചു.
നീതി, ഇസ്ലാമിക് കാര്യ, എൻഡോവ്മെന്റ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സർക്കാറിന്റെ നിലപാടുകൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.ബഹ്റൈൻ ബാർ സൊസൈറ്റി നിലവിൽ ഈ നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. നിയമം നടപ്പാക്കിയാൽ പിഴയടക്കുന്നവർക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്നും സൊസൈറ്റി പറഞ്ഞു. കരട് പരിശോധിച്ച വിദേശകാര്യ, പ്രതിരോധ, സുരക്ഷാ പാർലമെന്ററി കമ്മിറ്റി അംഗീകാരത്തിനായി ശിപാർശ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.