മനാമ: ഇലക്ട്രിക് ബൈക്കുകൾ, സ്കൂട്ടറുകൾ, ഓഫ്-റോഡ് വാഹനങ്ങൾ എന്നിവക്ക് പുതുയ നിയന്ത്രണവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നടപടി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2026-ലെ ഡിസിഷൻ (58) പ്രകാരം ഇത്തരം വാഹനങ്ങൾ ഓടിക്കുന്നതിന് കൃത്യമായ നിയമങ്ങൾ ബാധകമാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.
പുതിയ ഭേദഗതി അനുസരിച്ച് ഇലക്ട്രിക് ബൈക്കുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉൾറോഡുകളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പൊതുസുരക്ഷ മുൻനിർത്തി ഇവ ഹൈവേകളിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇവ ഉപയോഗിക്കുന്നതിനായി പ്രത്യേക സ്ഥലങ്ങളും സമയവും നിശ്ചയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവരുടെ പ്രായപരിധിയും നിയമത്തിൽ വ്യക്തമാക്കുന്നു. നിശ്ചിത പ്രായത്തിൽ താഴെയുള്ളവർ വാഹനം ഓടിക്കുമ്പോൾ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നേരിട്ടുള്ള മേൽനോട്ടം നിർബന്ധമാണ്. അനുവദനീയമായ പ്രായപരിധിക്ക് പുറത്തുള്ളവർക്ക് വാഹനങ്ങൾ കൈമാറാൻ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. പുതിയ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരും. വാഹന ഉടമകൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്നവർക്ക് തടവുശിക്ഷ, പിഴ, കൂടാതെ 60 ദിവസം വരെ വാഹനം കണ്ടുകെട്ടൽ എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.