എം.എസ്. പിള്ളയും ഭാര്യ ഭാഗ്യലക്ഷ്മിയും
മനാമ: ഇന്ത്യൻ സ്‌കൂളിലെ 26 വർഷത്തെ സേവനത്തിനു ശേഷം മുതിർന്ന അധ്യാപകനായ എം.എസ്. പിള്ള ബഹ്‌റൈനോട് വിടപറയുന്നു. അക്കാദമിക് കോഓഡിനേറ്ററായി വിരമിക്കുന്ന എം.എസ്. പിള്ള 1995 ഏപ്രിൽ രണ്ടിന് ഇന്ത്യൻ സ്‌കൂളിൽ സീനിയർ വിഭാഗത്തിൽ ഫ്രഞ്ച് അധ്യാപകനായാണ് ജോലിയിൽ പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ മധുര കാമരാജ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ഫ്രഞ്ച് ഭാഷയിൽ എം.എയും ബി.എഡും നേടിയ ശേഷമാണ് അദ്ദേഹം വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. മട്ടാഞ്ചേരിയിലെ കൊച്ചിൻ കോളജിലും ചെന്നൈയിലെ എസ്.ബി ഓഫിസേഴ്‌സ് ജൂനിയർ കോളജിലും ലെക്ചററായി ജോലി ചെയ്തിരുന്നു.
ഇന്ത്യൻ സ്‌കൂളിൽ ചേർന്ന ശേഷം ഫ്രഞ്ച് ഡിപ്പാർട്മെന്‍റ് തലവനായും സ്കൂളിലെ പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. ഇവരുടെ രണ്ടു മക്കളും സ്‌കൂളിലെ പൂർവവിദ്യാർഥികളാണ്. ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ രാജ് മനോഹർ വിവാഹിതനായി ചെന്നൈയിൽ സ്ഥിരതാമസമാണ്. ഇളയവനായ ശ്യാം മോഹൻ മദ്രാസ് ഐ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി ജർമനിയിൽ എം.എസ് പഠനം തുടരുകയാണ്. ഇന്ത്യൻ സ്‌കൂളിലെ സേവനം അവിസ്മരണീയ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ എപ്പോഴും പ്രചോദനത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും ഉറവിടമായിരുന്നെന്നും എല്ലാവർക്കും നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 31ന് പിള്ള കുടുംബത്തോടൊപ്പം സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.