മനാമ: ബഹ്റൈനിലെ ബിസിനസ് ഉടമകൾ തങ്ങളുടെ പേമെന്റ് ക്യു.ആർ കോഡുകൾ കൃത്യമായി പരിശോധിച്ച് ടാമ്പറിങ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ. തട്ടിപ്പുകാർ ക്യു.ആർ കോഡുകൾ മാറ്റിയൊട്ടിച്ചും നിലവിലുള്ളതിന്റെ മുകളിൽ വ്യാജമായ ഒന്ന് പതിപ്പിച്ചും കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ക്യു.ആർ കോഡുകളിലെ ഏത് മാറ്റങ്ങൾക്കും ബിസിനസ് ഉടമകൾക്കുതന്നെയാണ് ഉത്തരവാദിത്തമെന്നും കേണൽ ഡോ. ബഹർ ചൂണ്ടിക്കാട്ടി. ക്യു.ആർ കോഡുകൾ കടയുടെ സുരക്ഷിതവും വ്യക്തമായി കാണാവുന്നതുമായ ഒരിടത്ത് വെക്കാനും, ടാമ്പറിങ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഇടക്കിടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വളരെ നൂതനവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാണ്. എന്നാൽ, ഈ സൗകര്യങ്ങൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. പാർക്കിങ് മീറ്ററുകൾ, റസ്റ്റാറന്റ് മെനുകൾ, ഓഫർ പാക്കേജുകളുടെ അറിയിപ്പ്, ഇ-മെയിലുകൾ എന്നിവിടങ്ങളിലെല്ലാം തട്ടിപ്പുകാർ വ്യാജ ക്യു.ആർ കോഡുകൾ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സംശയം തോന്നിയാൽ കോഡ് ഉപയോഗിക്കുന്നതിന് മുമ്പ് ബിസിനസുമായി നേരിട്ട് സംസാരിച്ച് കോഡ് അവരുടേതാണെന്നുതന്നെ ഉറപ്പാക്കണം.
അടുത്തിടെ ബെനിഫിറ്റ് പേ തട്ടിപ്പുകൾ സംബന്ധിച്ച ആശങ്കകൾ വർധിക്കുകയും ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളിലെ, ബെനിഫിറ്റ് പേയിലെ, അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരായി നടിച്ചാണ് തട്ടിപ്പുകാർ ഇരകളെ കബളിപ്പിച്ച് രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നത്.
തട്ടിപ്പിന് ഇരയായാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലേക്ക് 992 എന്ന ഹോട്ട്ലൈനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം. അല്ലെങ്കിൽ 17108108 എന്ന നമ്പറിൽ വാട്ട്സ്ആപ് വഴി വിവരങ്ങൾ അറിയിക്കാം. ഡയറക്ടറേറ്റിന്റെ ഓൺലൈൻ റിപ്പോർട്ടിങ് ഫോം ഉപയോഗിച്ചും പരാതി നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.