മനാമ: വിദേശ കാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര്‍ അദ്ദൂസരി യു.എന്‍ മനുഷ്യാവകാശ സമിതിയിലെ വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായും അംബാസഡര്‍മാരുമായും കൂടിക്കാഴ്ച നടത്തി. സമിതിയുടെ 39 ാമത് യോഗത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഗ്രീക്ക് പ്രതിനിധി ആനാകോര്‍ക്ക, ഫിന്‍ലാന്‍ഡ് പ്രതിനിധി ഥേരി ഹാക്ല, ഹോളണ്ട് പ്രതിനിധി മ്യൂനിക് ഫെന്‍ദാലിന്‍, കെനിയന്‍ പ്രതിനിധി ഗ്ലോറിയ ക്ലിയോന്‍സ് മയ്ലോ എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയത്.
വിവിധ രാഷ്ട്രങ്ങളുമായി ബഹ്റൈന്‍ പുലര്‍ത്തുന്ന സഹകരണത്തിനും ശക്തമായ നയതന്ത്ര ബന്ധത്തിനും പ്രതിനിധികള്‍ പ്രത്യേകം നന്ദി പറഞ്ഞു. വിവിധ രാഷ്ട്രങ്ങളുമായി സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴില്‍ നിയമ പരിഷ്കരണം വരുത്തിയതും നേട്ടമാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളുമാണ് ബഹ്റൈന്‍ അവലംബിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഇന്‍റര്‍നാഷന്‍സ്’ ഫൗണ്ടേഷന്‍ 2018 ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ട രാജ്യമായി ബഹ്റൈന്‍ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണ്.
68 രാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ബഹ്റൈന് ഒന്നാം സ്ഥാനം ലഭിച്ചത്. കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിലും മധ്യപൗരസ്ത്യ ദേശത്ത് ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.