മനാമ: ജി.സി.സി രാജ്യങ്ങളുടെ വ്യാവസായികവും സാമ്പത്തികവുമായ സംയോജനം ലക്ഷ്യമിട്ടുള്ള പ്രഥമ ‘മേഡ് ഇൻ ജി.സി.സി 2026’ ഫോറത്തിനും പ്രദർശനത്തിനും ബഹ്‌റൈൻ ആതിഥ്യം വഹിക്കുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 6 മുതൽ 8 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിലാണ് ഈ ബൃഹത്തായ പരിപാടി അരങ്ങേറുന്നത്.
ജി.സി.സി രാജ്യങ്ങളുടെ സംയുക്ത വ്യാവസായിക വളർച്ച, സുസ്ഥിര വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ ആഗോള സംഗമം സംഘടിപ്പിക്കുന്നത്. ഒക്ടോബറിൽ ബഹ്‌റൈന്റെ അധ്യക്ഷതയിൽ നടക്കുന്ന ജി.സി.സി ഇൻഡസ്ട്രിയൽ കോഓപ്പറേഷൻ കമ്മിറ്റി, കമേഴ്സ്യൽ കോഓപ്പറേഷൻ കമ്മിറ്റി യോഗങ്ങളോടൊപ്പമാണ് ഈ ഫോറവും പ്രദർശനവും നടക്കുന്നത്. വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് ആൽ ബുദൈവി, വിവിധ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള വ്യാവസായിക സഹകരണം ശക്തിപ്പെടുത്താനും പുതിയ നിക്ഷേപ സാധ്യതകൾ തുറക്കാനുമുള്ള ഏറ്റവും വലിയ ജി.സി.സി വ്യാവസായിക സംഗമമാണിത്.
ഉന്നതതല ഫോറവും പ്രത്യേക വ്യാവസായിക പ്രദർശനവും ഒരുക്കിക്കൊണ്ടുള്ള ഈ പരിപാടിയിൽ മന്ത്രിതല സെഷനുകൾ, എക്സിക്യൂട്ടീവ് ചർച്ചകൾ, വിദഗ്ധ സംവാദങ്ങൾ എന്നിവ നടക്കും. വ്യാവസായിക നയങ്ങൾ, ആഗോള വിപണിയിലേക്കുള്ള പ്രവേശനം, സുസ്ഥിര വിതരണ ശൃംഖല, ഹരിത നിർമ്മാണം, സ്മാർട്ട് ഫാക്ടറികൾ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ജി.സി.സി നിർമ്മിത ഉൽപ്പന്നങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിൽ അവതരിപ്പിക്കും. കൂടാതെ ബിസിനസ്സ് കൂട്ടായ്മകൾക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുകളും ഒരുക്കിയിട്ടുണ്ട്.
ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ സഹകരണത്തിനുള്ള പ്രതിബദ്ധതയാണ് ഈ പരിപാടിയുടെ വിജയമെന്നും, ജി.സി.സി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മത്സരശേഷിയും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടാൻ ‘മേഡ് ഇൻ ജിസിസി’ ബ്രാൻഡ് സഹായിക്കുമെന്നും മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ഈ പരിപാടി വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.