മനാമ: വിവിധ മേഖലകളിൽ ഈജിപ്ത് ബഹ്‌റൈന് നല്‍കിവരുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയ അദ്ദേഹം പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി.വിവിധ വിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകള്‍ ഏകീകരിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു. കൈറോ എയര്‍പോര്‍ട്ടിലെത്തിയ ഹമദ് രാജാവിന് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഈജിപ്തുമായുള്ള ബന്ധത്തെ എന്നും വിലമതിക്കുന്നതായി രാജാവ് വ്യക്തമാക്കി. കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. അറബ് ലോകം നേരിടുന്ന വെല്ലുവിളികളെ എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ച് നേരിടണം. ഐക്യവും സഹകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം വേണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനില്‍ സമാധാനവും ശാന്തിയും കൈവരുത്തുന്നതില്‍ ശക്തമായ പിന്തുണ നൽകുന്ന രാജ്യമാണ് ഈജിപ്‌ത്. ഇരു രാജ്യങ്ങളിലെയും ജനതകള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം പ്രത്യേക പരാമർശം അർഹിക്കുന്നതാണെന്നും രാജാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.