മനാമ: ജി.സി.സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് അനുബന്ധമായ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ബഹ്റൈൻ സന്ദർശനത്തിനിടെയാണ് ഇൻറർനാഷനൽ കൗൺസിൽ നിവേദനം സമർപ്പിച്ചത്.
നിലവിൽ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ കുടുംബങ്ങൾക്ക് സംസ്ഥാന സിലബസിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി നിവേദനത്തിൽ പറഞ്ഞു. കുറഞ്ഞ സമയത്തേക്ക് പ്രവാസലോകത്തേക്ക് മാറിത്താമസിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാവുന്നതാവും ഇത്. പ്രവാസ ലോകത്തേക്ക് കടന്നുവരുന്ന കുടുംബങ്ങൾക്ക് കേരള സിലബസിൽതന്നെ പഠനം തുടരാനും ഒന്നോ രണ്ടോ വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പുവരുത്താനും ഇത് ഉപകരിക്കും.
മറ്റു സിലബസുകളിൽ പഠനം നടത്തുന്നത് ഈ തുടർച്ചക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.കേരള സർക്കാറിന്റെ നേതൃത്വത്തിലോ അനുബന്ധ സ്ഥാപനങ്ങൾ വഴിയോ മറ്റോ ഇത്തരം സ്കൂളുകൾ സ്ഥാപിക്കുന്നത് സാമ്പത്തിമായി താങ്ങാനാവുന്നതും സാംസ്കാരികമായി പ്രസക്തവുമായ വിദ്യാഭ്യാസം നൽകാനും, പ്രവാസികളും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, സംസ്ഥാന സിലബസ് അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ഐ.സി.എഫ് അഭിപ്രായപ്പെട്ടു.
ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയുമായും ചർച്ചകൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് മുൻകൈ എടുക്കണമെന്ന് ഐ. സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി അഭ്യർഥിച്ചു.
സാധ്യമായ സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സമൂഹത്തിന്റെ പിന്തുണ നേടുന്നതിനും, പ്രാദേശിക പങ്കാളിത്തം സുഗമമാക്കുന്നതിനും ഐ.സി.എഫ് സഹകരിക്കുമെന്നും നിവേദനത്തിൽ അറിയിച്ചു.ബഹ്റൈനിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ ഐ.സി.എഫിനെ പ്രതിനിധാനംചെയ്ത് ഇൻറർനാഷനൽ കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം, ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.