ഇ.യു വിദേശകാര്യ-സുരക്ഷ വിഭാഗം പ്രതിനിധി കാജ കല്ലാസും ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, യൂറോപ്യൻ യൂണിയൻ വിദേശകാര്യ-സുരക്ഷ നയ വിഭാഗം പ്രതിനിധിയും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റുമായ കാജ കല്ലാസുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി-യൂറോപ്യൻ യൂണിയൻ റീജിയണൽ സെക്യൂരിറ്റി കോപ്പറേഷൻ ഫോറത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മെഡിറ്ററേനിയൻ കാര്യങ്ങൾക്കായുള്ള യൂറോപ്യൻ കമ്മീഷണർ ഡുബ്രാവിക ഷുയിക്കയും ചർച്ചയിൽ പങ്കെടുത്തു.
ബഹ്‌റൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുപക്ഷവും വിശകലനം ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ സമീപകാല ആക്രമണങ്ങൾ, ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യം എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
ചർച്ചകൾക്ക് പിന്നാലെ, തന്ത്രപരമായ പങ്കാളിത്ത കരാറിനായുള്ള (എസ്.പി.എ) ചർച്ചകൾ ആരംഭിക്കുന്നതായി ബഹ്‌റൈനും യൂറോപ്യൻ യൂണിയനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ജി.സി.സിയുടെ നിലവിലെ അധ്യക്ഷൻ എന്ന നിലയിലും, 2026-2027 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ താൽകാലിക അംഗം എന്ന നിലയിലും ബഹ്‌റൈൻ വഹിക്കുന്ന സുപ്രധാന പങ്കിനെ സംയുക്ത പ്രസ്താവന അംഗീകരിച്ചു. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനും, സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനും, അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെ പ്രസ്താവന അഭിനന്ദിച്ചു.
മേഖല സമാധാനത്തിനും സുരക്ഷയ്ക്കും, പ്രത്യേകിച്ച് സമുദ്ര സുരക്ഷയ്ക്കും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും നൽകുന്ന പിന്തുണയിൽ ഇരുപക്ഷവും തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു. രാഷ്ട്രീയ-സുരക്ഷാ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും, വിവിധ ബഹുമുഖ വേദികളിലെ സഹകരണം വിപുലീകരിക്കാനും, പുതിയ തന്ത്രപരമായ പങ്കാളിത്ത കരാറിലൂടെ സാമ്പത്തിക സഹകരണം കൂടുതൽ വിശാലമാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വഴിയൊരുക്കും. ബെൽജിയത്തിലെ ബഹ്‌റൈൻ അംബാസഡറും യൂറോപ്യൻ യൂണിയൻ മിഷൻ തലവനുമായ ഡോ. മുഹമ്മദ് അലി ബെഹ്സാദ്, ഗൾഫ് മേഖലയ്ക്കായുള്ള യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായിയോ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.