കിരീടാവകാശിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഇറ്റലി സന്ദർശനത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് സുപ്രധാനമായ നിരവധി കരാറുകൾ ഒപ്പുവെച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി റോമിലെ പലസോ ചിഗിയിൽവെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ചെയ്തത്.
കൂടിക്കാഴ്ചയിൽ ബഹ്റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയവും ഇറ്റാലിയൻ എന്റർപ്രൈസസ് ആൻഡ് മെയ്ഡ് ഇൻ ഇറ്റലി മന്ത്രാലയവും തമ്മിൽ ഒരു തന്ത്രപരമായ നിക്ഷേപ സഹകരണ പങ്കാളിത്ത കരാർ (എസ്.ഐ.പി) ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഒരു ബില്യൺ യൂറോയിൽ അധികം നിക്ഷേപം നടത്താനാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറായത്. കൂടാതെ, സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തവും വിപുലപ്പെടുത്തും.
ബഹ്റൈൻ സ്പേസ് ഏജൻസിയും ഇറ്റാലിയൻ സ്പേസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രയോഗങ്ങൾ എന്നിവയിലും സഹകരിക്കും. കസ്റ്റംസ് പ്രവർത്തന സംവിധാനങ്ങൾ ശക്തിപ്പെടുത്താനും വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാനും ധാരണയായിട്ടുണ്ട്.
ഇതിനു പുറമേ, ബഹ്റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനിയും ഇൻവെസ്റ്റ് ഇൻഡസ്ട്രിയലും തമ്മിലുള്ള നിക്ഷേപ സഹകരണത്തിനുള്ള ഉടമ്പടി, നാഷനൽ ബാങ്ക് ഓഫ് ബഹ്റൈനും (എൻ.ബി.ബി) ബാങ്കോ ബി.പി.എമ്മും തമ്മിലുള്ള ബാങ്കിങ് പങ്കാളിത്ത കരാർ, ഇറ്റാലിയൻ-ബഹ്റൈനി ബിസിനസ് കൗൺസിൽ കരാർ എന്നിവയും ഒപ്പുവെച്ചു. സംയുക്ത നാവിക, വ്യവസായിക തലങ്ങളിൽ നിലവിലുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരായി.
ഊർജ സുരക്ഷ, ഊർജ പരിവർത്തനം, നിർമാണം, ഗതാഗതം, ടൂറിസം, സ്മാർട്ട് സിറ്റികൾ, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാൻ ധാരണയായി.
ഗസ്സയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും വിട്ടയക്കാനും ഇരട്ട-രാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ഉറപ്പിക്കാനും ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വളർച്ചക്കും സമൃദ്ധിക്കുംവേണ്ടി വിവിധ മേഖലകളിലെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ഹമദ് രാജാവിന്റെ നേതൃത്വത്തെ അഭിനന്ദിച്ച മെലോണി കിരീടാവകാശിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര താൽപര്യം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.