മനാമ: ഇസ്രായേൽ- ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബഹ്റൈനും ഈജിപ്തും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസി ഫോൺ വഴി ബന്ധപ്പെട്ടാണ് ആശങ്കയറിയിച്ചത്. എല്ലാ കക്ഷികളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതിന്റെയും സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഒരു പരിഹാരം കണ്ടെത്തേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
സംഘർഷം കൂടുതൽ വ്യാപിക്കുന്നത് മുഴുവൻ മേഖലയിലും ദൂരവ്യാപകവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ സ്ഥിതിഗതികളും ഇരുവരും ചർച്ചചെയ്തു. അടിയന്തര വെടിനിർത്തലിന്റെയും മുനമ്പിലെ സാധാരണക്കാർക്ക് വേഗത്തിലും തടസ്സമില്ലാതെയും മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ വിഷയമായി. മറ്റ് മേഖലാ, അന്തർദേശീയ വിഷയങ്ങളും ഇരുവരും സംസാരിച്ചു. ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് ഹമദ് രാജാവും എൽസിസിയും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കാളിത്ത താൽപര്യവും ഇരുവരും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.