മനാമ: കളഞ്ഞുകിട്ടിയ സി.പി.ആർ ഉപയോഗിച്ച് ബഹ്റൈനിൽ ആൾമാറാട്ടവും തട്ടിപ്പും നടത്തിയ 43കാരനായ ബംഗ്ലാദേശിക്ക് ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയായശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സനാബിസിലെ ഒരു പ്രമുഖ റസ്റ്റാറന്റിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെതായിരുന്നു സി.പി.ആർ. കാർഡ് നഷ്ടപ്പെട്ടയാൾ ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പരസ്യപ്പെടുത്തിയെങ്കിലും കളഞ്ഞുകിട്ടിയയാൾ ഇത് തിരിച്ചുകൊടുത്തില്ല.
ഈ സി.പി.ആർ ഉപയോഗിച്ച് പ്രതി കെട്ടിട നിർമാണ ആവശ്യത്തിനുള്ള ചില സാമഗ്രികൾ വാടകക്കെടുത്തു. എന്നാൽ, അത് തിരിച്ചു നൽകാതെ സ്ഥാപനത്തെ കബളിപ്പിക്കുകയായിരുന്നു.
അതിനിടെ കാർഡ് നഷ്ടപ്പെട്ട ബംഗ്ലാദേശി പൊലീസിൽ പരാതി നൽകുകയും തുടർന്ന് അയാൾക്ക് പുതിയൊരു കാർഡ് ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തന്റെ പക്കൽനിന്ന് വാടകക്കെടുത്ത സാമഗ്രികൾ ഒരാൾ തിരിച്ചുതന്നില്ലെന്ന് കാണിച്ച് സ്ഥാപന ഉടമ സി.പി.ആർ. കാർഡിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റ് പ്രചരിക്കുകയുണ്ടായി. ഇതു കണ്ട് കാർഡ് നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.