‘ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസം വീക്ഷിക്കുന്ന ഹമദ് രാജാവും ദുബൈ കിരീടാവകാശിയും. ശൈഖ് നാസർ സമീപം
മനാമ: ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെയും പരസ്പര സഹകരണത്തെയും പ്രശംസിച്ച് ബഹ്റൈൻ രാജാവും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്റൈനിൽ നടന്ന ജി.സി.സി അംഗരാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ ‘ബഹ്‌റൈൻ ഷീൽഡ്’ പ്രകടനങ്ങൾ വീക്ഷിക്കാനെത്തിയതായിരുന്നു അദ്ദേഹം. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അഭ്യാസപ്രകടനം വീക്ഷിക്കാനെത്തിയിരുന്നു.
കൂട്ടായ സുരക്ഷ ലക്ഷ്യമിട്ടുള്ള ജി.സി.സി രാജ്യങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സൈനികാഭ്യാസം എന്നും ഹമദ് രാജാവ് വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾക്കെതിരായ ഇറാന്റെ സമീപനത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഇത് പ്രാദേശിക സംഘർഷങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതാണെന്നും വിശേഷിപ്പിച്ചു. അന്താരാഷ്ട്ര പിന്തുണയുടെയും ജി.സി.സി രാജ്യങ്ങളും സഖ്യകക്ഷികളും തമ്മിലുള്ള ശക്തമായ സുരക്ഷാ ഏകോപനത്തിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൻ, ജി.സി.സി രാജ്യങ്ങളിലെ സായുധ സേനകൾ, യൂണിഫൈഡ് മിലിട്ടറി കമാൻഡ് യൂണിറ്റുകൾ, സൗദി അറേബ്യയിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണം ശക്തിപ്പെടുത്തുക, പരസ്പരം വൈദഗ്ധ്യം കൈമാറുക എന്നിവയാണ് അഭ്യാസ പ്രകടനങ്ങളുടെ പ്രധാന ലക്ഷ്യം. വേദിയിലെത്തിയ ഹമദ് രാജാവിനെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
‘ബഹ്‌റൈൻ ഷീൽഡ്’ അഭ്യാസത്തിൽ പങ്കെടുത്ത യു.എ.ഇ സായുധ സേനയുടെ കിങ് ഹമദ് ബ്രിഗേഡിനെ ഹമദ് രാജാവ് പ്രത്യേകമായി അഭിനന്ദിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സൈനികരുടെ പ്രകടന മികവിനെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.