ഗേറ്റ്‌വേ ഗൾഫ് ഫോറത്തിൽ സംസാരിക്കുന്ന മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ

‘ഗേറ്റ്‌വേ ഗൾഫ്’ ഫോറം: ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 1700 കോടി ഡോളറിന്റെ പുതിയ നിക്ഷേപം

മനാമ: രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക് പുതിയ പദ്ധതികളിലൂടെ 17 ബില്യൺ ഡോളർ (ഏകദേശം 1.41 ലക്ഷം കോടി ഇന്ത്യൻ രൂപ) അധികമായി നിക്ഷേപിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. 2018 മുതൽ 17 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചതിന്റെ വിജയത്തിന് പിന്നാലെയാണ് ഈ വൻ പ്രഖ്യാപനം.

ഗ്ലോബൽ നിക്ഷേപകരെയും പ്രാദേശിക നേതാക്കളെയും ഒരുമിപ്പിക്കുന്ന പ്രധാന നിക്ഷേപ വേദിയായ ‘ഗേറ്റ്‌വേ ഗൾഫ്’ ഫോറത്തിന്റെ ഉദ്ഘാടന വേളയിൽ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയാണ് ഈ വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഫോറത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. നിലവിലെ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, പ്രാദേശിക ഏകീകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം, സുസ്ഥിര വികസനത്തിനായി നൂതനമായ വഴികൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ ഈ വർഷത്തെ ഫോറം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ശൈഖ് ഖാലിദ് അഭിപ്രായപ്പെട്ടു.

ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിൽ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയിൽ, പുതിയ നിക്ഷേപ പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. ഇതിന്റെ ഭാഗമായി 61 പ്രഖ്യാപനങ്ങളും 33 കരാർ ഒപ്പിടൽ ചടങ്ങുകളും നടക്കും. പുതിയ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.

ഫോറത്തിൽ പ്രഭാഷകനായി മലയാളി വ്യവസായി പ്രമുഖനും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലി പങ്കെടുത്തിരുന്നു. കൂടാതെ ഗള്‍ഫിലുടനീളമുള്ള നിക്ഷേപ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള നിക്ഷേപകര്‍, ബിസിനസ് നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ എന്നിവരടക്കം ഏകദേശം 200ഓളം അതിഥികളാണ് ഫോറത്തിൽ പങ്കെടുത്തത്.

Tags:    
News Summary - ‘Gateway Gulf’ Forum: $17 billion in new investment into Bahrain’s economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT