മനാമ: ഫോർമുല വൺ മത്സരങ്ങൾക്കുള്ള കരാർ 10 വർഷത്തേക്കു കൂടി പുതുക്കി. ഇതോടെ 2036 വരെ ഇന്റർനാഷനൽ സർക്യൂട്ടിൽ ഫോർമുല വൺ മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായി. 2004ലാണ് രാജ്യത്ത് ആദ്യമായി ഫോർമുല വൺ മത്സരങ്ങൾക്ക് തുടക്കമായത്. ബഹ്റൈൻ ഗ്രാന്റ് പ്രീ മത്സരങ്ങൾ കോവിഡിന് മുമ്പ് വരെ വളരെ വിജയകരമായി നടന്നിരുന്നു. കോവിഡ് സമയത്തും പരിമിതമായ രൂപത്തിൽ മത്സരം നടത്തി. കാറോട്ട മത്സര രംഗത്ത് മേഖലയിൽ തന്നെ ശ്രദ്ധേയമായ രാജ്യമായി ബഹ്റൈന് മാറാൻ സാധിച്ചിട്ടുണ്ട്. ഇന്റർനാഷനൽ സർക്യൂട്ടിൽ സൗരോർജ പദ്ധതിക്ക് തുടക്കമിടാൻ സാധിച്ചതും നേട്ടമാണ്. ഇവിടേക്കാവശ്യമായ വൈദ്യുതി സൗരോർജ പാനലിൽനിന്നും ലഭ്യമാക്കും.
ഈ വർഷത്തെ മത്സരങ്ങൾക്കുള്ള വൈദ്യുതി ആദ്യമായി സൗരോർജ പദ്ധതിയിൽ നിന്നാണ് ഉപയോഗിക്കുക. കാർബൺ ബഹിർഗമനം കുറക്കുന്നതിന് ബഹ്റൈൻ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണ് പുനരുപയോഗ ഊർജ ഉപയോഗം. 2036 വരെ ഫോർമുല മത്സരങ്ങൾ നടത്താനുള്ള കരാർ പുതുക്കുന്നതിൽ സന്തോഷമുള്ളതായി ഫോർമുല വൺ സി.ഇ.ഒ സ്റ്റീഫനോ ഡൊമിനിക്കാലി പറഞ്ഞു. 2022ലെ ഫോർമുല വൺ മത്സരങ്ങൾ പൂർണ രൂപത്തിൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്റർനാഷനൽ സർക്യൂട്ട് അന്താരാഷ്ട്ര കാറോട്ട മേഖലയിൽ ശ്രദ്ധേയമായി തീർന്നത് വലിയ നേട്ടമാണെന്ന് ബഹ്റൈൻ ഹോൾഡിങ് കമ്പനി സി.ഇ.ഒ ഖാലിദ് അൽ റുമൈഹി വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിൽ കാറോട്ട മത്സരങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.