കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ മനാമയിലെ താമസകെട്ടിടത്തിൽ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നു
മനാമ: മേഖലയിൽ അശാന്തത തുടരുന്ന സാഹചര്യത്തിലും ബഹ്റൈനെതിരെ ആക്രമണം ശക്തമാക്കി ഇറാൻ. രണ്ട് ദിവസം ഒരൽപ്പം ആശ്വാസം നൽകിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെയും പകലിലും ശക്തമായ ആക്രമണങ്ങളാണ് രാജ്യത്തെ ലക്ഷ്യമാക്കി വന്നത്. എന്നാൽ ജാഗ്രതയോടെ നിലപ്പുറപ്പിച്ച രാജ്യത്തെ പ്രതിരോധ സേന അതിലധികവും നിർവീര്യമാക്കി എന്നത് ആശ്വാസകരമായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് മആമീറിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മനാമയിലും ആക്രമണമുണ്ടായി. രണ്ട് ഹോട്ടലുകളെയും ഒരു താമസകെട്ടിടത്തെയും ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകൾ പതിച്ചത്. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്.
എന്നാൽ ബഹ്‌റൈനിലെ ഖത്തർ അമീരി നാവികസേനാംഗങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ആക്രണമുണ്ടായതായി ഖത്തർ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിട്ടുണ്ട്. ആക്രമണത്തെ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞും നിരവധി തവണ ആക്രമണ ശ്രമങ്ങളുണ്ടായി. എല്ലാം ആകാശത്ത് വെച്ച് തന്നെ സേന നിർവീര്യമാക്കുകയായിരുന്നു.
ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനങ്ങൾ പലരിലും ഭീതിയുണ്ടാക്കുന്നുണ്ട്. പരിഭ്രമിക്കേണ്ടതില്ലെന്നും ജാഗ്രതപാലിച്ചാൽ മതിയെന്നും കൃത്യമായ സാഹചര്യത്തിൽ സൈറുകൾ മുഴക്കി ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതോടൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് വിജയകരമായി തുടർരുകയാണ് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്).
ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 78 മിസൈലുകളും 143 ഡ്രോണുകളും ബഹ്‌റൈന്‍റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.
ബഹ്‌റൈൻ സൈനികരുടെ അസാധാരണമായ ജാഗ്രതയെയും പോരാട്ടവീര്യത്തെയും ജനറൽ കമാൻഡ് പ്രകീർത്തിച്ചു. രാജ്യം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.