ബഹ്റൈൻ പ്രതിരോധ സേന ആസ്ഥാനം സന്ദർശിക്കാനെത്തിയ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ബഹ്റൈൻ പ്രതിരോധ സേനക്ക് (ബി.ഡി.എഫ്) പ്രശംസകളുമായി ജനറൽ കമാൻഡ് ആസ്ഥാനം സന്ദർശിച്ച് സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
പ്രാദേശിക വെല്ലുവിളികളെയും സംഭവവികാസങ്ങളെയും നേരിടുന്നതിൽ ബി.ഡി.എഫ് നടത്തുന്ന അസാധാരണമായ സേവനങ്ങളെയും ഉയർന്ന സജ്ജീകരണത്തെയും കിരീടാവകാശി പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ കിരീടാവകാശിയെ ആ സ്ഥാനത്തേക്ക് സ്വീകരിച്ചു.
ഏറ്റവും ഉയർന്ന നിലവാരത്തിൽ തങ്ങളുടെ കടമകൾ നിറവേറ്റുന്നതിനുള്ള ബി.ഡി.എഫിന്റെ ഉറച്ച പ്രതിബദ്ധത, സായുധ സേനയുടെ സുപ്രീം കമാൻഡറായ ഹമദ് രാജാവിന്റെ നിരന്തരമായ പിന്തുണയെ പ്രതിഫലിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് ഇത് ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും കിരീടാവകാശി വ്യക്തമാക്കി. ബി.ഡി.എഫ് അംഗങ്ങളുടെ ശ്രമങ്ങൾ രാജ്യത്തിന്റെ സജീവമായ സമീപനവുമായും സിവിൽ സംരക്ഷണവും പൊതു സുരക്ഷയും വർധിപ്പിക്കുന്നതിനുള്ള നടപടികളുമായും യോജിക്കുന്നതാണെന്നും, അതുവഴി ബഹ്റൈന്റെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി അബ്ദുല്ല അൽ നുഐമി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.