മേഖലയിൽ തുടരുന്ന സംഘർഷം; ഇറാഖിലെ അർബഈൻ തീർഥാടനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബഹ്റൈൻ

മനാമ: നിലവിലുള്ള പ്രാദേശിക സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളും മുൻനിർത്തി, ഇറാഖിലേക്കുള്ള അർബഈൻ തീർത്ഥാടനത്തിന് ബഹ്‌റൈൻ കർശനമായ റെഗുലേറ്ററി നടപടികൾ പ്രഖ്യാപിച്ചു. ഇറാഖിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളും അയൽരാജ്യങ്ങളിലെ അതിർത്തികളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണ നീക്കങ്ങളും കണക്കിലെടുത്താണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും (ബി.ടി.ഇ.എ.) ഇസ്ലാമിക് എൻഡോവ്മെന്റ് കൗൺസിലിന് കീഴിലുള്ള ജഅ്ഫരി കാര്യ ജനറൽ ഡയറക്ടറേറ്റും ചേർന്ന് ഈ തീരുമാനമെടുത്തത്.

പുതിയ തീരുമാനപ്രകാരം അംഗീകൃത ടൂർ ഓപ്പറേറ്റർമാരുടെയും ലൈസൻസുള്ള ട്രാവൽ ഏജൻസികളുടെയും സഹായത്തോടെ മാത്രമേ ഇറാഖിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. തീർത്ഥാടകർ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള അംഗീകൃത വിമാനങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും, റോഡ് മാർഗമുള്ള കരയാത്ര തീർത്തും നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതുപോലെ അൻപത് വയസോ അതിൽ കൂടുതലോ പ്രായമുള്ള ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമാണ് ലൈസൻസുള്ള ഏജൻസികൾ വഴി യാത്ര ചെയ്യാൻ അർഹതയുള്ളത്. കൂടാതെ ആഗസ്റ്റ് 15-ന് മുൻപ് തീർത്ഥാടകർ രാജ്യത്ത് തിരിച്ചെത്തണമെന്നും കർശന നിർദ്ദേശമുണ്ട്. തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക അനുമതികളും യാത്രക്കാരുടെ വിവരങ്ങളും കൃത്യസമയത്ത് അതോറിറ്റികൾക്ക് മുൻപാകെ സമേർപ്പിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ പൂർണ്ണ ഉത്തരവാദികളായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Conflict, Arbaeen pilgrimage in Iraq, Bahrain,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.