സി.എം.എൻ ട്രസ്റ്റ് എ ഹോം ഓഫ് യുവർ ഓൺ പദ്ധതിയിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം
മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു
മനാമ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പാൻ കാരുണ്യത്തിന്റെ പെരുമഴ തീർക്കുകയാണ് സി.എം.എൻ (ചന്ദ്രമ്മ- മാധവൻ നായർ) ട്രസ്റ്റ്. അപരന്റെ ദുഃഖം സ്വന്തം സങ്കടമായി കാണാൻ കഴിയുന്ന വലിയ മനസ്സിന്റെ ഉടമയായ ട്രസ്റ്റിന്‍റെ ചെയർമാനും ബഹ്റൈനിലെ വ്യവസായി പ്രമുഖനുമായ പമ്പാവാസൻ നായരുടെ ദീർഘവീക്ഷണത്തിൽ പിറന്ന ‘എ ഹോം ഓഫ് യുവർ ഓൺ’ പദ്ധതി ഇന്ന് കേരളത്തിലെ നിരവധി ഭവനരഹിതർക്കാണ് പുതിയ ജീവിതം സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടന്ന വികാരനിർഭരമായ താക്കോൽദാന ചടങ്ങും കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും നേർക്കാഴ്ചകളായി മാറുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശന്‍റെയും മന്ത്രിമാരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് വീടുകളുടെ താക്കോൽ ദാനം നിർവഹിക്കപ്പെട്ടത്.
അഞ്ചു വർഷത്തിനുള്ളിൽ അർഹരായ അമ്പതു പേർക്ക് വീട് നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25-നാണ് സി.എം.എൻ ട്രസ്റ്റ് ഈ മഹത്തായ ഭവന പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവനുള്ളിൽ തന്നെ 48 വീടുകൾ നിർമിച്ച് നിശ്ചയിച്ച ലക്ഷ്യത്തിനടുത്ത് എത്തിച്ചേരാൻ ട്രസ്റ്റിന് സാധിച്ചു.
ഭവന നിർമ്മാണത്തിനപ്പുറം സ്വന്തമായി ഭൂമിയുമില്ലാത്ത നിർധന കുടുംബങ്ങൾക്കായി ട്രസ്റ്റ് ഈ വർഷം നടപ്പാക്കുന്ന 'അനുഗ്രഹ ഹോംസ്' പദ്ധതി ഏറെ ശ്രദ്ധേയമാണ്. ചെയർമാൻ പമ്പാവാസൻ നായരുടെ ജന്മനാടായ മൂന്നൂർക്കോട് കരിയാമുട്ടിയിൽ തന്റെ ഉടമസ്ഥതയിലുള്ള മുപ്പത് സെന്റ് സ്ഥലത്ത് ആറു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വീടില്ലാത്തവർക്ക് വീടും സ്ഥലവും ഒരുമിച്ച് നൽകുന്ന ഈ മാതൃകാപരമായ സംരംഭം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഭവന നിർമ്മാണ പദ്ധതികൾക്ക് പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സി.എം.എൻ ട്രസ്റ്റ് ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. ചികിത്സാ സഹായം, വിവാഹസഹായം, മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ കടുത്ത ദുരിതമനുഭവിക്കുന്ന 125-ഓളം കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷനും ട്രസ്റ്റ് ഉറപ്പാക്കുന്നുണ്ട്.
സി.എം.എൻ ട്രസ്റ്റ് നിർമ്മിച്ച 13 വീടുകളുടെ താക്കോൽദാന ചടങ്ങ് ഒറ്റപ്പാലത്ത് വെച്ച് നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ട്രസ്റ്റിന്റെയും ചെയർമാൻ പമ്പാവാസൻ നായരുടെയും സേവനങ്ങളെ പ്രശംസിച്ചു.
സമൂഹത്തിലെ ദുർബലരുടെ സങ്കടം സ്വന്തം സങ്കടമായി കാണാൻ പൊതുപ്രവർത്തകർക്കാകണമെന്നും, അങ്ങനെയുള്ളവരുടെ മികച്ച ശ്രേണിയിലാണ് പമ്പാവാസൻ നായരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന് താങ്ങാനാവാത്ത വലിയ ചികിത്സാ ചെലവുകൾക്കടക്കം ഇത്തരം ട്രസ്റ്റുകളുടെയും സി.എസ്.ആർ ഫണ്ടുകളുടെയും സഹകരണം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പുതിയ പത്ത് വീടുകളുടെ ധാരണാപത്രവും കൈമാറി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി എന്‍. ഷംസുദ്ദീന്‍, പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, വി.ടി. ബല്‍റാം, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്ന സി.എം.എൻ ട്രസ്റ്റിന്റെയും പമ്പാവാസൻ നായരുടെയും പ്രവർത്തനങ്ങൾ കേരളത്തിന്റെ കാരുണ്യ ചരിത്രത്തിലെ തിളക്കമാർന്ന ഏടായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.