മനാമ: ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി ബഹ്‌റൈന്റെ സ്വന്തം ഉപഗ്രഹമായ 'അൽ-മുൻദിർ'. കഴിഞ്ഞ വർഷം മാർച്ച് 15നാണ് ഉപഗ്രഹം വിക്ഷേപിച്ചിരുന്നത്. രാജ്യത്തിന്‍റെ വളർന്നുവരുന്ന ബഹിരാകാശ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ വാർഷികത്തെ ബഹ്‌റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ) കാണുന്നത്.
ബഹ്‌റൈനിലെ യുവ എൻജിനീയർമാരുടെയും പ്രഫഷണലുകളുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് ബി.എസ്.എ സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു. ബഹിരാകാശ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈനെ ഉൾപ്പെടുത്തിയ ഈ പദ്ധതി കേവലം ഒരു ഉപഗ്രഹം മാത്രമല്ല, മറിച്ച് നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഭൂമിയെ 5,840 തവണ ഉപഗ്രഹം വലംവെച്ചു. സെക്കൻഡിൽ ഏകദേശം 7.5 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇതുവരെ 1,083 തവണ ഉപഗ്രഹം ബഹ്‌റൈന് മുകളിലൂടെ കടന്നുപോയി. കൃത്യമായ സ്ഥിരത നിലനിർത്തിക്കൊണ്ട് ചിത്രങ്ങൾ പകർത്തുന്നതിലും വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപഗ്രഹം വിജയിച്ചുവെന്ന് സാറ്റലൈറ്റ് ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം മേധാവിയും പ്രോജക്ട് മാനേജറുമായ ആഇഷ അൽ ഹറം പറഞ്ഞു.
സ്വന്തമായി ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള ബഹ്‌റൈന്‍റെ കഴിവ് തെളിയിക്കപ്പെട്ടതോടെ കൂടുതൽ കരുത്തുറ്റ ബഹിരാകാശ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ഏജൻസിയുടെ തീരുമാനം. സുസ്ഥിര വികസനത്തിനും ദേശീയ സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള വ്യക്തമായ തന്ത്രമാണ് ബഹിരാകാശ രംഗത്ത് ബഹ്‌റൈനുള്ളതെന്ന് ആഇഷ അൽ ഹറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.