തീർഥാടകരെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയ മന്ത്രി
മനാമ: ബഹ്‌റൈനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യസംഘം യാത്രപുറപ്പെട്ടു. യാത്രയാക്കാൻ നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രിയും സുപ്രീം ഹജ്ജ്-ഉംറ കമ്മിറ്റി ചെയർമാനുമായ നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നീതിന്യായ-ഇസ്‌ലാമിക കാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ജഡ്ജി ഈസാ സാമി അൽ മന്നായിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബഹ്‌റൈനി തീർത്ഥാടകർക്ക് രാജ്യം നൽകുന്ന പരിചരണവും പിന്തുണയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിരന്തരമായ ശ്രദ്ധയുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശങ്ങളുടെയും പ്രതിഫലനമാണെന്ന് മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാനും, സുരക്ഷിതമായും സുഖകരമായും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് സീസണിലുടനീളം ബഹ്‌റൈനി ടൂർ ഓപ്പറേറ്റർമാർക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ബഹ്‌റൈൻ ഹജ്ജ് മിഷൻ 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് തീർത്ഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹജ്ജ് മിഷൻ സംയുക്തമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.