ഇസ്രായേലിനെതിരെയുള്ള വ്യാപാര നിയന്ത്രണങ്ങളെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ
മനാമ: ഗസ്സയിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളുമായി സാധനങ്ങൾ കൈമാറ്റം ചെയ്യുന്നത് തടയാൻ ദേശീയതലത്തിലും യൂറോപ്യൻ തലത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കാനഡയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2334 (2016) പ്രമേലയത്തിന് അനുസൃതമായാണ് ഈ തീരുമാനം.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റ മേഖലകളുടെ വിപുലീകരണം അന്താരാഷ്ട്ര ലെജിറ്റിമസി പ്രമേയങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഇരുരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
ഗസ്സയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും, പുനരുജ്ജീവന പുനർനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഗസ്സ മുനമ്പിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കുന്നതിനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കൂടാതെ, മേഖലയിലെ ജനങ്ങൾക്കെല്ലാം നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയും ബഹ്‌റൈൻ എടുത്തുപറഞ്ഞു. 1967 ലെ അതിർത്തികൾക്കുള്ളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും, ഇരുരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.