ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്ന ഹമദ് രാജാവ്
മനാമ: ഏറെ ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവിൽ സമർപ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന മാനവ ഐക്യത്തിന്റെ ആഘോഷമായ ബലിപെരുന്നാൾ ബഹ്റൈനും കൊണ്ടാടി. സ്‌നേഹക്കൈമാറ്റത്തിലൂടെയും അപരസാന്ത്വനത്തിലൂടെയും പെരുന്നാൾ പകലുകൾ വിശ്വാസികൾ ധന്യമാക്കി.
ഈദുഗാഹുകളിൽ പങ്കെടുത്തും പരസ്പരാലിംഗനം ചെയ്തും പ്രവാസികളും ആഘോഷത്തിൽ പങ്കുചേർന്നു.
പാലസിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും ഖുതുബയിലും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കുടുംബാംഗങ്ങളും പങ്കെടുത്തു. നമസ്കാരത്തിന് ശേഷം ചടങ്ങിൽ പങ്കെടുത്ത വിശ്വാസികളുമായി ഹമദ് രാജാവ് പെരുന്നാൾ ആശംസകൾ കൈമാറി.
തുടർന്ന് ബഹ്‌റൈനിലെ എല്ലാ ജനങ്ങൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള അറബ്-ഇസ്‌ലാമിക സമൂഹത്തിനും അദ്ദേഹം ഈദ് ആശംസകൾ നേർന്നു. രാജ്യം കൈവരിച്ച സമഗ്രമായ പുരോഗതിയിലും അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈൻ നേടിയെടുത്ത ഉന്നതമായ സ്ഥാനത്തിലും തങ്ങൾ അഭിമാനിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖരും പൊതുജനങ്ങളും രാജാവിനെ നേരിട്ട് അറിയിക്കുകയും പെരുന്നാൾ ആശംസകൾ നേരുകയും ചെയ്തു.
ബഹ്‌റൈൻ നാഷണൽ ഗാർഡ് യൂണിറ്റ് കമാൻഡർമാർ, ഡിവിഷൻ മേധാവികൾ, ഓഫീസർമാർ, നോൺ-കമ്മീഷൻഡ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സാഖിർ ക്യാമ്പ് മസ്ജിദിൽ ഈദ് ആഘോഷിച്ചു.
ചെറിയ പെരുന്നാളിന് സുരക്ഷ പ്രശ്നങ്ങൾ കാരണം ഈദ് ഗാഹുകൾ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബലിപെരുന്നാൾ ഈദ് ഗാഹുകളിലേക്ക് വിശ്വാസികൾ ഒഴുകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.