മനാമ: 16 ആശുപത്രികള്‍ക്ക് അംഗീകാര പത്രം നൽകിയതായി നാഷണൽ റഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെൽത്ത് സര്‍വീസ് ആൻറ് പ്രൊഫഷന്‍സ് അറിയിച്ചു. ഇതിനായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ചു. അതോറിറ്റി നിര്‍ണയ ിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ആശുപത്രികള്‍ക്കാണ് അംഗീകാര പത്രം നല്‍കിയത്. അംവാജ് ഗ്രൂപ്പിലെ ദി ഗ്രൂപ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിവിധ ആശുപത്രി മേധാവികളും ആരോഗ്യ രംഗത്തെ പ്രമുഖരുമടങ്ങുന്നവര്‍ സന്നിഹിതരായിരുന്നു.
ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖല നവീകരിക്കുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള മൂല്യ നിര്‍ണയ പരിപാടി സംഘടിപ്പിച്ചത്. മേഖലയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു മൂല്യനിര്‍ണയ പരിപാടി ആശുപത്രികള്‍ക്കായി നടത്തിയത്. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡത്തിലേക്ക് ആശുപത്രികള്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമമെന്ന നിലക്കാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്. 1238 നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 882 നിര്‍ദേശങ്ങളും അടിസ്ഥാന മാനദണ്ഡങ്ങളില്‍ പെട്ടതാണെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ വ്യക്തമാക്കി.
ആശുപത്രികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളുടെ സംഗ്രഹം അതോറിറ്റി ഉപദേഷ്ടാവ് ഡോ. ആമിന മാലിക് നല്‍കി. ആശുപത്രികള്‍ക്കിടയിലുള്ള പ്രവര്‍ത്തന താരതമ്യം അതോറിറ്റിയിലെ അന്താരാഷ്ട്ര ഉപദേഷ്ടാവ് ഡോ. യാനിസ് സ്കാളിഡ്സ് നല്‍കി. ഒന്നാം സ്ഥാനത്ത് ആറ് ആശുപത്രികളും രണ്ടാം സ്ഥാനത്ത് നാല് ആശുപത്രികളും മൂന്നാം സ്ഥാനത്ത് ആറ് ആശുപത്രികളുമാണ് അംഗീകാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.