മനാമ: രാജ്യത്തെ ജനവാസ മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഹമ്മദ് അൽ ഒലൈവി. കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാർക്ക് വീട് നൽകുന്നത് തടയാൻ നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വേണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു.
ബഹ്‌റൈനിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഈ പരാതി ഉയരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മുഹറഖ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വദേശി കുടുംബങ്ങൾ ഈ പ്രശ്നം മൂലം ബുദ്ധിമുട്ടുകയാണ്. 2006 മുതൽ ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇത്ര കാലമായിട്ടും പരിഹാരമായിട്ടില്ലെന്നും അൽ ഒലൈവി ചൂണ്ടിക്കാട്ടി.
ചെറിയ വീടുകളിൽ അമിതമായി ആളുകളെ താമസിപ്പിക്കുന്നത് അയൽവാസികളായ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും അയൽക്കാരോട് മോശമായി പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില കെട്ടിട ഉടമകൾ ലാഭം മാത്രം നോക്കിയാണ് പ്രവർത്തിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി. അയൽപക്കത്തുള്ള കുടുംബങ്ങളുടെ സ്വൈര്യജീവിതത്തെക്കുറിച്ച് ചിന്തിക്കാതെയാണ് ഇവർ ബാച്ചിലർമാർക്ക് കെട്ടിടം വാടകയ്ക്ക് നൽകുന്നത്. സാമൂഹികമായ ഉത്തരവാദിത്തം കാണിക്കാത്ത ഇത്തരം ഉടമകൾക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
താമസമേഖലകളിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ബാച്ചിലർ താമസം പൂർണമായും നിരോധിക്കുന്ന തരത്തിൽ നിയമം പരിഷ്കരിക്കണമെന്നാണ് എം.പിമാരുടെ പൊതുവായ ആവശ്യം. ഇതിനായി പാർലമെന്റിൽ മുൻപ് സമർപ്പിച്ച തെളിവുകളും വീഡിയോകളും അദ്ദേഹം വീണ്ടും അനുസ്മരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.