മനാമ: പ്രഥമ ബഹ്റൈൻ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനവും സമ്മേളനവും (ബിഡെക്) അവസാനിച്ചു. പരിപാടി വൻ വിജയമായിരുന്നെന്ന് സംഘാടകർ വിലയിരുത്തി. സനാബിസിലെ എക്സിബിഷൻ സെൻററിൽ പ്രദർശനവും ‘ബഹ്റൈൻ ബെ’യിലെ ഫോർ സീസൺസ് ഹോട്ടലിൽ ഉന്നത തല സമ്മേളനങ്ങളുമാണ് പ്രധാനമായും നടന്നത്. ഇതിനുപുറമെ, മിന സൽമാൻ പോർട്ടിൽ യുദ്ധക്കപ്പലുകളുടെ പ്രദർശനവും സാഖിറിൽ വ്യോമയാന പ്രദർശനവും ഒരുക്കിയിരുന്നു.
ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) ലോക്ഹീഡ് മാർടിൻ കമ്പനിയിൽ നിന്ന് എഫ്^16 ഇനത്തിലുള്ള 16 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറായതാണ് എക്സിബിഷനിലെ ഏറ്റവും ശ്രദ്ധേയമായ നടപടി. 3.8 ബില്ല്യൺ ഡോളറിെൻറ ഇടപാടാണിത്. എക്സിബിഷെൻറ രണ്ടാം ദിനത്തിലാണ് കരാർ ഒപ്പിട്ടത്.റോയൽ ബഹ്റൈനി എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ‘ബിഡെക്’ മീഡിയ സെൻററിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇൗ വിവരം അറിയിച്ചത്.
തിങ്കളാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 60 രാഷ്ട്രങ്ങളിൽ നിന്നായി 180ഒാളം സ്ഥാപനങ്ങൾ പെങ്കടുത്തു. പ്രദർശനത്തിൽ, കര, കടൽ, വ്യോമ പ്രതിരോധ രംഗങ്ങളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഒരുക്കിയിരുന്നു. റോയൽ കമാൻഡർ ബ്രിഗേഡിയർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയാണ് പരിപാടിയുെട ഉദ്ഘാടനം നിർവഹിച്ചത്. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അറബ് സഖ്യസേനയുടെ പിന്തുണയോടെ നടന്ന സമ്മേളനത്തിൽ ‘നാറ്റോ’, യു. എൻ. സമാധാന സേന പ്രതിനിധികളും പെങ്കടുത്തു.
ഭീകരതക്കെതിരായ പുതിയ സുരക്ഷ സംവിധാനം മേഖലയിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് റോയൽ കമാൻഡർ ബ്രിഗേഡിയർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ എക്സിബിഷനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ഇറാെൻറ പ്രകോപനപരമായ നടപടികളെ നേരിട്ട് മാത്രമേ ഗൾഫ് രാജ്യങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. സമ്മേളനങ്ങളിൽ ഇറാെൻറ സാമ്രാജ്യത്വ വ്യാപന താൽപര്യത്തിനും ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണക്കുമെതിരെ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കർശന നിലപാടാണ് സ്വീകരിച്ചത്. ‘ബിഡെകി’െൻറ വിജയകരമായ പര്യവസാനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആഭ്യന്തര മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാർഡറും ‘ബിഡെക്’ ഹൈ ഒാർഗനൈസിങ് കമ്മിറ്റി അധ്യക്ഷനുമായ ബ്രിഗേഡിയർ ജനറൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെയും നന്ദി അറിയിച്ചു. ബി.ഡി.എഫിെൻറ കരുത്തും കാര്യക്ഷമതയും പ്രകടമാകുന്ന പരിപാടിയിരുന്നു ‘ബിഡെക്’ എന്ന് മന്ത്രി പറഞ്ഞു. വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളും കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ പരിപാടി സംഘടിപ്പിക്കാനായി. ലോകോത്തര പ്രദർശനങ്ങൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിെൻറ ശേഷിയുടെ തെളിവുകൂടിയായി ഇത് മാറിയെന്ന് പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. വിവിധ ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയായതിെൻറ പേരിൽ ബഹ്റൈൻ തിരയുന്ന 160 പേർക്ക് ഇറാൻ അഭയം നൽകിയിട്ടുണ്ട്. രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും അട്ടിമറിക്കാൻ ശ്രമിച്ചവരാണവർ. വിവിധ ഭീകരാക്രമണങ്ങളിൽ 25 ബഹ്റൈനി സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇൗ കേസുകളിലെ പ്രതികളുടെ പൗരത്വം റദ്ദാക്കുകയും കോടതി ഇവർക്കെതിരെ ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. യു. എസ്.പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ഇറാൻ നയം ആ രാജ്യത്തിെൻറ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ യു.എസ്.നയം പ്രശംസനീയമാണ്. അറബ്, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്താനും ഉതകുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ബഹ്റൈനിലേക്കുള്ള ഇറാെൻറ സ്ഫോടക വസ്തുകടത്ത് അനുവദിക്കില്ലെന്ന് യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനിലെ ഭീകര പ്രവർത്തനവും ഇറാൻ റെവല്യൂഷനറി ഗാർഡുകളും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. ബഹ്റൈനിൽ പിടിയിലായ ഭീകരർ തങ്ങൾ പരിശീലനം നേടുന്നത് ഇറാനിൽ നിന്നാണെന്ന് സമ്മതിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.