ബഹ്റൈനിലെ മുഹറഖിൽ ബാച്ചിലർ താമസ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി അധികൃതർ
മനാമ: മുഹറഖിൽ ബാച്ചിലർമാർക്കായി രജിസ്ട്രേഷനില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന കൂട്ടായ താമസകേന്ദ്രങ്ങൾക്കെതിരെ അധികൃതർ നിരീക്ഷണം ശക്തമാക്കി.
ആവശ്യമായ ലൈസൻസുകളും സുരക്ഷാ അനുമതികളും ഉറപ്പാക്കാൻ നിലവിൽ ഇരുനൂറോളം കെട്ടിടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ്. രജിസ്റ്റർ ചെയ്യാത്ത കെട്ടിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് കൃത്യമായ താമസ-ആരോഗ്യ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ പ്രചാരണം.
കെട്ടിട ഉടമകൾക്ക് ആവശ്യമായ അനുമതികൾ നേടാതെ സാധാരണ പാർപ്പിട സമുച്ചയങ്ങൾ ബാച്ചിലർ താമസകേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയില്ലെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് വ്യക്തമാക്കി. ഇതിനായി വാടകക്കാരുടെയും ഉടമയുടെയും തിരിച്ചറിയൽ കാർഡ്, വാടക കരാർ, ഗ്യാരണ്ടി സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ വൈദ്യുതി-കുടിവെള്ള അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ പ്രത്യേക അനുമതിയും നിർബന്ധമാണ്.
നിയമലംഘനം നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയാൽ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധങ്ങൾ വിച്ഛേദിക്കും. അനധികൃത നിർമ്മാണങ്ങളും കെട്ടിട മാറ്റങ്ങളും വെവ്വേറെ നിയമനടപടികൾക്ക് വിധേയമാകും.
അതിനിടെ, ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്താൻ ദേശീയ മനുഷ്യാവകാശ സ്ഥാപനം പുതിയ ശുപാർശകൾ സമർപ്പിച്ചു. തൊഴിൽ താമസകേന്ദ്രങ്ങൾക്ക് ക്യൂആർ കോഡ് അടങ്ങിയ തിരിച്ചറിയൽ ബോർഡുകൾ സ്ഥാപിക്കണമെന്നും, കെട്ടിടങ്ങളിൽ ഒരാൾക്ക് കുറഞ്ഞത് 4 ചതുരശ്ര മീറ്റർ സ്ഥലം വീതം ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കൂടാതെ ഒരു മുറിയിൽ താമസിക്കാവുന്ന തൊഴിലാളികളുടെ എണ്ണം പരമാവധി 6 മുതൽ 8 വരെയായി പരിമിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.